അമ്പലപ്പുഴ: പന്ത്രണ്ടു വർഷം കൂടുമ്പോൾ അമ്പലപ്പുഴ ക്ഷേത്രത്തിൽ നടക്കുന്ന പള്ളിപ്പാന ചടങ്ങിൻ്റെ അനുബന്ധ ചടങ്ങായ ദ്രവ്യ കലശം ഇന്ന് ആരംഭിച്ചു. ബ്രഹ്മ കലശത്തോടൊപ്പം ഇരുപത്തി നാല് ദ്രവ്യങ്ങൾ ഇരുപത്തി നാല് കുടങ്ങളിൽ നിറച്ച് പൂജിച്ച് തൊള്ളായിരത്തി എഴുപത്തി ആറ് പരികലശങ്ങൾക്കൊപ്പം ദേവന് അഭിഷേകം ചെയ്യുന്ന ചടങ്ങാണ് ദ്രവ്യ കലശം.
മാർച്ച് 5-ന് സഹസ്ര കലശാഭിഷേകം നടക്കുന്നത്. ഇതിന് മുന്നോടിയായുള്ള ചടങ്ങുകൾ വ്യാഴാഴ്ച ദീപാരാധനക്ക് ശേഷം ആരംഭിക്കും. രാജപ്രതി നിധി തെക്കേടത്ത് നാരായണ ഭട്ടതിരി താന്ത്രികാചാര്യന്മാരായ പുതുമന, കടിയക്കോൽ തന്ത്രിമാർക്ക് വസ്ത്രവും പവിത്രവും നൽകി അവരെ ആചാര്യന്മാരായി അവരോധിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാവും.
തുടർന്ന് മുളയറയിൽ ദ്രവ്യകലശത്തിനുള്ള മുളയിടീൽ ചടങ്ങ് നടക്കും. മുളപാലികയിൽ നവധാന്യങ്ങൾ മുളപ്പിക്കുന്ന ചടങ്ങാണിത്. വെള്ളിയാഴ്ച ബിംബ ശുദ്ധികൃയകളുടെ ഭാഗമായി ചതു ശുദ്ധിയും ധാരയും നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഗണപതി പൂജ, പ്രാസാദ ശുദ്ധി, രക്ഷോഘ്ന ഹോമം, വാസ്തു പൂജ, വാസ്തു കലശപൂജ, രക്ഷാകലശ പൂജ, ശാന്തി ഹോമം, നവീകരണ പ്രയശ്ചിത്ത ഹോമം എന്നീ ചടങ്ങുകൾ നടക്കും.
മാർച്ച് 5-ന് സഹസ്ര കലശാഭിഷേകത്തോടെ ചടങ്ങുകൾക്ക് സമാപനമാകും. 6-ന് ഉത്സവം കൊടിയേറി പതിനഞ്ചിന് ആറാട്ടോടെ സമാപിക്കും. പള്ളിപ്പാന ചടങ്ങുകളിൽ നിന്ന് വ്യത്യസ്ഥമായി നാലമ്പലത്തിനുള്ളിലാണ് ദ്രവ്യകലശ ചടങ്ങുകൾ നടക്കുന്നത്. ചടങ്ങുകൾ നടക്കുന്ന ദിവസങ്ങളിൽ പൂജാ സമയത്തിന് ക്രമീകരണവും ക്ഷേത്ര ദർശനത്തിന് നിയന്ത്രണവും ഉണ്ടാകും.






