പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ജില്ലയിൽ നിന്നും ഒരു വർഷത്തേക്ക് പുറത്താക്കി. കടപ്ര വളഞ്ഞവട്ടം വാലു പറമ്പിൽ വീട്ടിൽ സച്ചിൻ വി രാജി(28)നെയാണ് ഒരുവർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഡി ഐ ജി എസ് അജിതാ ബേഗം ഉത്തരവായത്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ജില്ലാ പോലീസ് മേധാവിയുടെ 2024 ഡിസംബർ 19 ലെ ശുപാർശയിന്മേലാണ് ഡി ഐ ജി യുടെ നടപടി.
പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 7 കേസുകളാണ് ഇയാൾക്കെതിരായ നടപടിക്കായി ഡി ഐ ജിക്ക് സമർപ്പിച്ചത്. ഈ കേസുകളെല്ലാം കോടതിയിൽ വിചാരണയിൽ തുടരുന്നവയാണ്.2018 മുതൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് അടിക്കടി സമാധാനലംഘനം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.
അടിപിടി, കുറ്റകരമായ നരഹത്യാശ്രമം, കൂട്ടായകവർച്ച, ലഹളയുണ്ടാക്കുക, സംഘം ചേർന്നുള്ള ആക്രമണം, ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്. ഒരു വർഷത്തേക്ക് നല്ല നടപ്പ് ജാമ്യം ഉത്തരവാകുന്നതിനായി എസ് എച്ച് ഓ സമർപ്പിച്ച റിപ്പോർട്ട് തിരുവല്ല എസ് ഡി എം കോടതിയുടെ വിചാരണയിലാണ്.
ബോണ്ട് വ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് പുളിക്കീഴ് എസ് എച്ച് ഒ 2022 സെപ്റ്റംബർ 15 ന് കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2023 ഒക്ടോബർ 17 ന് മൂന്ന് വർഷത്തേക്ക് നല്ല നടപ്പു ജാമ്യത്തിനായി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പരിഗണനയിലാണ്.
2024 സെപ്റ്റംബർ 21നാണ് ഇയാൾ പ്രതിയായി ഒടുവിൽ എടുത്ത കേസ്. ഈ കേസിൽ അറസ്റ്റിലാവുകയും തുടർന്ന് ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കപ്പെട്ട പ്രതി നിയമം ലംഘിച്ചാൽ കാപ്പ നിയമ പ്രകാരം ഇയാൾക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.