പത്തനംതിട്ട: എൻഎസ്എസ് നേതൃത്വത്തിനെതിരെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടതാണ് വിമർശനത്തിന് കാരണമായത്. പത്തനാപുരം എൻഎസ്എസ് യൂണിയന് 300 കോടിയുടെ ആസ്‌തിയുണ്ടെന്നും അത് കൈക്കലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നിലവിലെ നടപടികളെന്നും മന്ത്രി ആരോപിച്ചു.
നടപടിയിൽ ജനാധിപത്യ ധ്വംസനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. യൂണിയന്റെ തലപ്പത്തേയ്‌ക്ക് തന്നെ തെരഞ്ഞെടുത്തതാണ്. അല്ലാതെ വളഞ്ഞവഴിയിലൂടെയല്ല എത്തിയത്. താൻ നായരുടെ ആൾ മാത്രമല്ലെന്നും പൊതുസ്വത്താണെന്നും ഒരു ദിവസം രാവിലെ പ്രസിഡന്റ് സ്ഥാനത്തുനിന്നും തന്നെ മാറ്റിയാൽ തനിക്കൊന്നും ഇല്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
ആർ ബാലകൃഷ്‌ണപിള്ളയുടെ നേതൃത്വത്തിൽ 64 വർഷംകൊണ്ട് പത്തനാപുരം എൻഎസ്എസ് യൂണിയന് 300 കോടി രൂപയുടെ ആസ്‌തിയുണ്ട്. ഇത് കൈക്കലാക്കാനുള്ള പരിപാടിയുടെ ഭാഗമാണിത്. എൻഎസ്‌എസിന്റെ ജനറൽ സെക്രട്ടറിയായ ജി സുകുമാരൻ നായരുടെ തീരുമാനങ്ങളെ എതിർക്കില്ലെന്ന് തന്റെ അച്ഛന് വാക്കുകൊടുത്തിട്ടുണ്ടെന്നും അതുപോലെ പാലിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എൻഎസ്‌സിന്റെ ഔദ്യോഗിക തീരുമാനം എന്തായാലും അതിനെ അംഗീകരികരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് കരയോഗം രജിസ്ട്രാർ ശശിധരൻനായർ ഭരണസമിതി പിരിച്ചുവിട്ടത്. യൂണിയൻ പ്രസിഡന്റിന്റേത് ഏകാധിപത്യ പ്രവണതകളാണെന്നു ചൂണ്ടിക്കാട്ടി 11 ഭരണസമിതി അംഗങ്ങൾ കഴിഞ്ഞയാഴ്ച രാജി സമർപ്പിച്ചിരുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് സമിതി പിരിച്ചുവിട്ട് താത്കാലിക സമിതിക്ക് ഭരണച്ചുമതല നൽകിയത്.






