തൃശ്ശൂർ: നിവേദനം മടക്കിയ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ വിവാദമായതിന് പിന്നാലെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വിശദീകരണവുമായി രംഗത്തെത്തി. ഫേസ്ബുക്കിലൂടെ പ്രതികരിച്ച സുരേഷ് ഗോപി, പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ ചെയ്യാന്‍ കഴിയുന്നതും കഴിയാത്തതുമായ കാര്യങ്ങളില്‍ വ്യക്തമായ ധാരണയുണ്ടെന്നും, അത് ചിലര്‍ സ്വന്തം രാഷ്ട്രീയ അജണ്ടകള്‍ക്കായി വളച്ചൊടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാലിക്കാനാകാത്ത വാഗ്ദാനങ്ങള്‍ ഞാന്‍ നല്‍കാറില്ല. ജനങ്ങള്‍ക്ക് വ്യാജ പ്രതീക്ഷകള്‍ നല്‍കുക എന്റെ ശൈലിയല്ല. ഭവനനിര്‍മ്മാണം സംസ്ഥാന വിഷയമാണ്. അതിനാല്‍ ഒരാളുടെ അഭ്യര്‍ത്ഥന മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ എനിക്ക് കഴിയില്ല. അതിന് സംസ്ഥാന സര്‍ക്കാര്‍ തന്നെ തീരുമാനിക്കേണ്ടതാണ് സുരേഷ് ഗോപി പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് മറ്റൊരു പാര്‍ട്ടി കുടുംബത്തിന് സുരക്ഷിതമായ ഭവനം നല്‍കാന്‍ മുന്നോട്ട് വന്നത് സന്തോഷകരമാണെന്നും, കഴിഞ്ഞ രണ്ടു വര്‍ഷമായി കണ്ടുകൊണ്ടിരുന്നവര്‍ക്ക് ഇപ്പോള്‍ വീട് കൊടുക്കാന്‍ ഇറങ്ങേണ്ടി വന്നത് എങ്കിലും എന്റെ കാരണത്താലല്ലേയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ പോരാട്ടങ്ങളില്‍ രാഷ്ട്രീയ കളികള്‍ക്കല്ല, യഥാര്‍ത്ഥ പരിഹാരങ്ങള്‍ക്കാണ് പ്രാധാന്യമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
എന്നാൽ നിവേദനം മടക്കി നല്‍കിയ കൊച്ചു വേലായുധന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് സിപിഐഎം പ്രഖ്യാപിച്ചിരുന്നു. സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുല്‍ഖാദറാണ് ഇക്കാര്യം അറിയിച്ചത്.






