ന്യൂഡൽഹി: യുഎസ് ഉപരോധത്തെത്തുടർന്ന് പേർഷ്യൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിത പാത ഒരുക്കി ഇറാൻ. ഹോർമുസ് കടലിടുക്ക് ഇന്ത്യൻ കപ്പലുകൾക്കായി തുറന്നിരിക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഇറാൻ സൗഹൃദ രാജ്യങ്ങളായി കണക്കാക്കുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ കപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ ഇരു സർക്കാരും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപരോധങ്ങൾ നീക്കിയതിനുശേഷം ഇന്ത്യ ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനിടെയാണ് ഈ ഉറപ്പ്.
അതേസമയം, ഹോർമുസ് കടലിടുക്കിൽ തടസ്സമുണ്ടാക്കുന്നത് ലോക സമ്പദ്വ്യവസ്ഥയെയും അന്താരാഷ്ട്ര നിയമങ്ങളെയും തകർക്കുമെന്ന് ഫത്താലി മുന്നറിയിപ്പ് നൽകി. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത് എന്നതിനാൽ, ഇവിടെയുണ്ടാകുന്ന ഏത് തടസ്സവും ആഗോള ഊർജവിതരണ ശൃംഖലയെ സാരമായി ബാധിക്കും.
ഇസ്ലാമാബാദിൽ നടന്ന ഇറാൻ-യുഎസ് ചർച്ചകൾ പരാജയപ്പെടാൻ കാരണം അമേരിക്കയുടെ നിലപാടുകളാണെന്ന് ഇറാൻ ആരോപിച്ചു. ചർച്ചകൾക്കായല്ല, മറിച്ച് ഇറാനെ കീഴടങ്ങാൻ പ്രേരിപ്പിക്കാനാണ് അമേരിക്ക വന്നതെന്ന് അംബാസഡർ പറഞ്ഞു. 2018-ൽ ആണവ കരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയത് ചൂണ്ടിക്കാട്ടി, അമേരിക്കൻ വാഗ്ദാനങ്ങളിൽ തങ്ങൾക്ക് മോശം അനുഭവമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.






