കോട്ടയം : വാഴൂരില്‍ വീടുകളില്‍ അതിക്രമിച്ചുകയറി സ്വര്‍ണവും പണവും ഉള്‍പ്പെടെ ലക്ഷക്കണക്കിനു രൂപ അപഹരിച്ച കേസുകളിലെ പ്രതികളെ മണിമല പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ, അയ്യപ്പന്‍തട്ടയില്‍ വീട്ടില്‍ മനീഷ് എം എം എന്ന ടാര്‍സണ്‍, ജോസ്‌ന വി എ (39) എന്നിവരാണ് പിടിയിലായത്.
വാഴുര്‍ ഈസ്റ്റ്, ചെങ്കല്ലേല്‍ പളളി ഭാഗത്ത് മഞ്ചികപ്പള്ളി വീട്ടില്‍ അതിക്രമിച്ചു കയറി മുറിയിൽ മേശപ്പുറത്തിരുന്ന ഗൃഹനാഥന്റെ ഭാര്യയുടെ മുന്നരപവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും അര പവന്‍ തുക്കം വരുന്ന മോതിരവും മോഷണം ചെയ്തതാണ് ആദ്യ കേസ്.
തുടർന്ന് ചെങ്കല്ലേപ്പള്ളി ഭാഗത്ത് മണിയന്‍ചിറ കുന്നേല്‍ വീടിന്റെ അടുക്കള വാതില്‍ ബലമായി തുറന്ന് അകത്തു കയറിയ മോഷ്ടാക്കള്‍ വീടിനുള്ളില്‍ ബെഡ് റൂമില്‍ കിടന്ന് ഉറങ്ങിയിരുന്ന വീട്ടുടമയുടെ ഭാര്യയുടെ ഇരുകാലുകളിലും കിടന്നിരുന്ന രണ്ടേകാല്‍ പവന്‍ തൂക്കം വരുന്ന രണ്ട് കൊലുസുകളും, ഹാന്‍ഡ് ബാഗിലുണ്ടായിരുന്ന വെള്ളി കൊലുസു , എ. റ്റി. എം കാര്‍ഡു, പാന്‍കാര്‍ഡും, രണ്ടായിരം രൂപയും ഉള്‍പ്പടെ ഒന്നേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ അപഹരിച്ച കേസുകളിലാണ് പ്രതികൾ പിടിയിലായത്.
ജില്ലാപോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാഞ്ഞിരപ്പളളി ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തെ നിരന്തരവും ശാസ്ത്രീയവുമായ അന്വേഷണങ്ങള്‍ക്കൊടുവിൽ പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും പ്രതികളെ അറസ്റ്റുചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കും