പത്തനംതിട്ട: വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചുകയറി ഉടമയെ ഉപദ്രവിച്ച യുവാക്കളുടെ സംഘത്തെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് മർദ്ദനം. അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ട് ആറേകാലിന് മൈലപ്ര പള്ളിപ്പടിയിലാണ് സംഭവം. സമീപത്തെ ഒരു കടയിൽ അതിക്രമിച്ചുകയറി കടയുടമയെ ഉപദ്രവിക്കുന്നതറിഞ്ഞു ഇടപെട്ട് തടഞ്ഞ പത്തനംതിട്ട ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിലെ സി പി ഓ ആലപ്പുഴ ചേർത്തല പട്ടണക്കാട് സ്വദേശി ശരത് ലാനിനാണ് യുവാക്കളുടെ ക്രൂരമർദ്ദനം ഏറ്റത്.
റാന്നി നെല്ലിക്കാമൺ കിഴക്കേതിൽ വീട്ടിൽ സാം കെ ചാക്കോ (19), റാന്നി
പഴവങ്ങാടി കളികാട്ടിൽ വീട്ടിൽ ജോസഫ് എബ്രഹാം (19), റാന്നി നെടുപറമ്പിൽ അനസ് ജോൺസൻ (23), റാന്നി കരികുളം നെടുപറമ്പിൽ, അജിൻ ,കുമ്പഴവടക്കുപുറം, അഞ്ചുമരുതിയിൽ സിദ്ധാർഥ് (19) എന്നിവരാണ് പിടിയിലായത്.
കടയുടമയെ ഉപദ്രവിക്കുന്നത് കണ്ടയാളുകൾ പള്ളിപ്പടി പോയിന്റിൽ ട്രാഫിക് ഡ്യൂട്ടി ചെയ്തുവന്ന ശരത് ലാലിനോട് പറഞ്ഞതുപ്രകാരമാണ് പോലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് ആക്രമികളെ തടഞ്ഞത്. കടക്കാരനെ തല്ലിയ സംഘം പിന്നീട് ശരത്തിനെതിരെ തിരിഞ്ഞു ക്രൂരമർദ്ദനം അഴിച്ചു വിടുകയായിരുന്നു.
ഒന്നാം പ്രതി സാം, പട്ടിക കഷ്ണം കൊണ്ട് സി പി യുടെ വലതുകൈയിൽ അടിച്ചു പരിക്കേൽപ്പിച്ചു. രണ്ടുമാസമായി പത്തനംതിട്ട ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ ജോലി ചെയ്യുന്ന ശരത്തിനു മൈലപ്ര പള്ളിപ്പടി പോയിന്റിൽ ഉച്ചക്ക് ശേഷം 2 മുതൽ 8 വരെയായിരുന്നു ഡ്യൂട്ടി.
ആറേമുക്കാലിനു സംഘത്തിലെ മൂന്നുപേരാണ് കടക്കാരനുമായി വഴക്കുണ്ടാക്കിയതും തുടർന്ന് ഉപദ്രവിച്ചതും. ബഹളം കേട്ട് നാട്ടുകാർ അറിയിച്ചത് അനുസരിച്ച് ശരത് ലാൽ ഇടപെട്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചു. എന്നിട്ടും പിന്മാറാതെ കടയുടമയെ തല്ലിയ സംഘം പോലീസ് ഉദ്യോഗസ്ഥനെയും മർദ്ദിച്ചു.
തുടർന്ന് കാറിലിരുന്ന രണ്ട് പേരും എത്തി ആക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ട്രാഫിക് എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവാക്കളെ കസ്റ്റഡിയിലെടുത്തു. ശരത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് റിമാൻഡ് ചെയ്തു.