അടൂർ : വർഗീയതയെ പ്രോത്സാഹിപ്പിക്കാൻ ബിജെപിയും സിപിഎമ്മും മത്സരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു . പാലക്കാട് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് അടൂർ കെഎസ്ആർടിസി കോർണറിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓന്തിന്റെ നിറം മാറുന്ന സമീപനം പോലെയാണ് ഭൂരിപക്ഷ വർഗീയതയോടുള്ള സിപിഎമ്മിന്റെ സമീപനം. തെരഞ്ഞെടുപ്പിലെ താത്ക്കാലിക വിജയത്തിന് വേണ്ടി വർഗീയത പ്രചരിപ്പിക്കാൻ സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടാണ്. പാലക്കാട്ട് സിപിഎമ്മും ബിജെപിയും നടത്തിയ വർഗീയ വിദ്വേഷത്തെ ജനങ്ങൾ പൂർണമായി തള്ളിക്കളഞ്ഞു.
കേരളം കണ്ട ഏറ്റവും പരാജയപ്പെട്ട സർക്കാരാണ് പിണറായി സർക്കാർ. എല്ലാ തലത്തിലും പരാജയപ്പെട്ട സർക്കാരിന്റെ ഭരണം ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. എട്ട് വർഷത്തിനിടയിൽ വൈദ്യുതി ചാർജ് പല തവണ വർധിപ്പിച്ചു. സംസ്ഥാന ഖജനാവ് പൂച്ച പ്രസവിച്ച അവസ്ഥയിലാണ്. 2026-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതുസർക്കാരിന്റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാകുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
ഇടതുസർക്കാരിന്റെ നെറികേടുകൾക്കെതിരായ ശക്തമായ പോരാട്ടത്തിന് നിയമസഭയ്ക്കകത്തും പുറത്തും നേതൃത്വം നൽകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നന്ദി പ്രസംഗത്തിൽ പറഞ്ഞു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ കെ.എസ്.ശിവകുമാർ, യൂത്ത് ലീഗ് സംസംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസ്, എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎ, ഷാഫി പറമ്പിൽ എംപി, ഡിസിസി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ, കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രൊഫ ഡി.കെ.ജോൺ, പഴകുളം ശിവദാസൻ, ഡിസിസി വൈസ് പ്രസിഡന്റുമാരായ അഡ്വ എ.സുരേഷ് കുമാർ, എം.ജി.കണ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, ഡിസിസി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, റെജി പൂവത്തൂർ,ബിജിലി ജോസഫ്, ഏഴംകുളം അജു, എൻ.സി.മനോജ്, ജി.രഘുനാഥ്, റോജി പോൾ ഡാനിയേൽ, ഡി.എൻ.തൃദിപ്, കലാനിലയം രാമചന്ദ്രൻ, അഡ്വ ബിജുവർഗീസ്, തോപ്പിൽ ഗോപകുമാർ, റിനോ പി. രാജൻ, മണ്ണടി പരമേശ്വരൻ, ഷൈജു ഇസ്മയിൽ, പറക്കോട് അൻസാരി എന്നിവർ പ്രസംഗിച്ചു.