തിരുവനന്തപുരം : അടുത്ത അധ്യയനവർഷം മുതൽ 11-ാം ക്ലാസിൽ പുതുക്കിയ പുസ്തകങ്ങളാകും ലഭ്യമാകുകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു . കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയോഗം 41 ടൈറ്റിൽ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകി. എല്ലാ ഭാഷാവിഷയങ്ങളും, കമ്പ്യൂട്ടർ സയൻസ്, ജേർണലിസം, ഗാന്ധിയൻ സ്റ്റഡീസ്, ഹോം സയൻസ്, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിഷയങ്ങളും ഇതിൽ ഉൾപ്പെടും.
15 വർഷങ്ങൾക്കുശേഷമാണ് സംസ്ഥാനത്തെ ഹയർസെക്കൻഡറി മേഖലയിൽ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുന്നത്. ആദ്യഘട്ടത്തിൽ എസ്.സി.ഇ.ആർ.ടി. യുടെ പുസ്തകങ്ങളാണ് പരിഷ്‌കരിക്കുന്നത്. എൻ.സി.ഇ.ആർ.ടി. യുടെ 44 ടൈറ്റിൽ പാഠപുസ്തകങ്ങൾ കൂടി ഹയർസെക്കൻഡറിയിൽ ഉപയോഗിക്കുന്നുണ്ട്. ഈ പാഠപുസ്തകങ്ങൾ പുറത്തിറങ്ങിയശേഷം ഏത് രീതിയിൽ ഉൾക്കൊള്ളണമെന്ന് തീരുമാനിക്കും. ആകെ 20 ലക്ഷം പുസ്തകങ്ങളാണ് അച്ചടിച്ച് വിതരണം ചെയ്യേണ്ടത്.
സ്കൂൾ കുട്ടികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനും ബാക്ബെഞ്ചേഴ്സിനെ സംബന്ധിച്ചുമുള്ള റിപ്പോർട്ട് പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് കരിക്കുലം കമ്മിറ്റി യോഗം അംഗീകരിച്ചു. വിശദമായ പരിശോധനകൾക്കുശേഷം സർക്കാർ ഉത്തരവ് ഇറക്കി വരുന്ന അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു .






