ആലപ്പുഴ : ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കെയർ ഫോർ ആലപ്പിയുമായി ചേർന്ന് സുരക്ഷ പദ്ധതിയിലൂടെ ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും പരിസരത്തുമായി സിസിടിവി കാമറകൾ സ്ഥാപിച്ചു. ഉദ്ഘാടനം ജില്ലാ കളക്ടർ അലക്‌സ് വർഗീസ് നിർവഹിച്ചു. അസിസ്റ്റന്റ് ട്രാൻസ്പോർട് ഓഫീസർ എ അജിത് അധ്യക്ഷനായി.
രണ്ടര ലക്ഷം രൂപ ചെലവിൽ ഏഴ് കാമറകളാണ് സ്ഥാപിച്ചത്. ഏറെ നാളായി ബസ് സ്റ്റാൻഡും പരിസരവും രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നു. യാത്രക്കാരുടെയും പ്രദേശ വാസികളുടെയും കെഎസ്ആർടിസി ജീവനക്കാരുടെയും പരാതിയെ തുടർന്ന് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും നടത്തിയ പരിശോധനയെത്തുടർന്നാണ് കാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ രണ്ട് കാമറയും ഫയർ സ്റ്റേഷൻ, റെസിഡൻസ് ഏരിയ, മാതാ ജെട്ടി, കെഎസ്ആർടിസി വർക്ക് ഷോപ്പിനു സമീപം, ജോസ് ആലൂക്കാസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ഒന്ന് വീതം കാമറകളുമാണ് സ്ഥാപിച്ചത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ഇതിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.