തിരുവനന്തപുരം : ഗാർഹിക പീഡന പരാതിയുമായി എത്തുന്ന പെൺകുട്ടികളുടേയും സ്ത്രീകളുടേയും തുടർപിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെൽ രൂപീകരിക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇവർക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിലുള്ള തുടർ പിന്തുണ ഉണ്ടാകണം. ആവശ്യമായവർക്ക് ജീവനോപാധി ലഭ്യമാക്കുന്നു എന്നുള്ളതും ഉറപ്പാക്കണം. ഈ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായാണ് സെൽ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സഖി വൺസ്റ്റോപ്പ് സെന്റർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
60 ലക്ഷം രൂപ ചെലവഴിച്ചാണ് തിരുവനന്തപുരം വൺ സ്റ്റോപ്പ് സെന്റർ കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ തടയുന്നതിനും അതിക്രമങ്ങൾ അതിജീവിച്ചവർക്ക് ആവശ്യമായ കൗൺസിലിംഗ്, വൈദ്യസഹായം ചികിത്സ, നിയമസഹായം, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് സഖി വൺ സ്റ്റോപ്പ് സെന്റർ. വനിതാ ശിശു വികസന വകുപ്പ് മുഖേനയാണ് ഇത് നടപ്പിലാക്കുന്നത്. നിലവിൽ 14 ജില്ലകളിലും ഒരു വൺ സ്റ്റോപ്പ് സെന്റർ വീതമാണ് പ്രവർത്തിക്കുന്നത്. കൂടാതെ എറണാകുളം, കോഴിക്കോട് ജില്ലകളിൽ അഡീഷണൽ വൺ സ്റ്റോപ്പ് സെന്ററുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.