തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിനു കൊടിയേറ്റിനുളള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സൂപ്രണ്ട് സജീവ് എസ്സിൽ നിന്നും ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ ഏററുവാങ്ങി.
ക്ഷേത്രം ഉത്സവ ജീവനക്കാരനായ കൃഷ്ണകുമാർ ബി, ജയിൽ ജോയിന്റ് സൂപ്രണ്ട് ബിജു കുമാർ, എ.പി.ഓ സൂരജ്, എ.പി.ഓ അനന്തു, ബിനീഷ് ഇൻസ്ട്രക്ടർമാരായ ജോസ് വർഗീസ്, ജയേഷ്, രതീഷ്, കിഷോർ,ബാലകൃഷ്ണൻ, റീഷ്കുമാർ, മനോജ്. പ്രദീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ് വർഷങ്ങളായി കയർ നിർമ്മിക്കുന്നത്. ഒരു മാസത്തോളം വ്രതമെടുത്താണ് നൂലുകൊണ്ട് കയർ
നിർമ്മിക്കുന്നത്. ശുദ്ധിക്രിയകൾക്ക് ശേഷം കൊടിയേററിനു ഉപയോഗിക്കുന്ന പൂജിച്ച കൊടിയും കൊടിക്കയറും പെരിയ നമ്പിയും പഞ്ചഗവത്ത് നമ്പിയും ചേർന്ന് ക്ഷേത്രം തന്ത്രിക്ക് കൈമാറും.
2ന് രാവിലെ 8.45 നും 9.30നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ധ്വജാരോഹണം നടത്തുന്നതോടെ ഈ വർഷത്തെ പൈങ്കുനി ഉൽസവത്തിന് തുടക്കമാകും. ഏപ്രിൽ 9ന് നടക്കുന്ന വലിയ കാണിക്കയ്ക്കും, 10ന് നടക്കുന്ന പള്ളിവേട്ടയ്ക്കും ശേഷം ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടുകൂടി പൈങ്കുനി ഉൽസവം സമാപിക്കും