ശബരിമല: ശബരിമലയിൽ മണ്ഡലപൂജയുടെ ഭാഗമായ തങ്കഅങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ബുധനാഴ്ച (ഡിസംബർ 25)ന് ഭക്തരെ പമ്പയിൽനിന്നു കടത്തിവിടുന്നതിൽ ക്രമീകരണങ്ങളേർപ്പെടുത്തി. രാവിലെ 11.00 മണിക്കുശേഷം തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിടില്ല.
ഉച്ചയ്ക്കു 1.30ന് പമ്പയിൽ എത്തി വിശ്രമിക്കുന്ന തങ്ക അങ്കി ഘോഷയാത്ര ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ സന്നിധാനത്തേക്കു തിരിക്കും. ഘോഷയാത്ര വൈകിട്ട് അഞ്ചുമണിയോടെ ശരം കുത്തിയിൽ എത്തിച്ചേർന്ന ശേഷമായിരിക്കും ഭക്തതരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിടുന്നത് പുനരാരംഭിക്കുക.
25ന് ഉച്ചപൂജയ്ക്കു ശേഷം നടഅടച്ചാൽ അഞ്ചുമണിക്കേ തുറക്കൂ. അഞ്ചുമണിക്കു നടതുറന്നാലും ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി ദീപാരാധനയ്ക്കുശേഷമേ ഭക്തർക്കു ദർശനം സാധ്യമാകൂ. വൈകിട്ട് 6.40നാണ് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധാന. ദീപാരാധന കഴിഞ്ഞശേഷമായിരിക്കും ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കുക. തുടർന്നെത്തുന്ന എല്ലാവർക്കും തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പനെ കണ്ടു തൊഴാൻ അവസരം ഉറപ്പാക്കുമെന്ന് സന്നിധാനം സ്‌പെഷൽ ഓഫീസർ ബി. കൃഷ്്ണകുമാർ പറഞ്ഞു.
ഭക്തർക്കു സുഗമമായ ദർശനമൊരുക്കാൻ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പോലീസ് യൂണിറ്റുകൾ ഏകോപിച്ചുള്ള പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും എല്ലാവർക്കും ദർശനം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സ്‌പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ പറഞ്ഞു.