തിരുവല്ല : കടപ്ര എസ് എൻ ജംഗ്ഷനിൽ ഭിന്നശേഷിക്കാരനായ ആൾ നടത്തി വന്ന ഹോട്ടലിന് ലൈസൻസ് ഇല്ലെന്ന ആരോപണം ശരിയല്ലെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ ഭാരവാഹികൾ പത്തനംതിട്ടയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഭിന്നശേഷിക്കാരനായ മനോജ് എന്ന ആൾ നടത്തിവന്ന ഹോട്ടലിന് എതിരെയാണ് ആരോപണമുയർന്നത്.
പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ വാങ്ങിയ ബിരിയാണിയിൽ ചത്ത പഴുതാരയെ കണ്ടെത്തിയ സാഹചര്യത്തിൽ സ്ഥാപനം അടച്ച് പൂട്ടിക്കുക ആയിരുന്നു. സംഭവം നടന്ന ദിവസം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഹോട്ടലിലേക്ക് വരുകയും മനോജിൻ്റെ കൈവശം ഉണ്ടായിരുന്ന ലൈസൻസ് ഉദ്യോഗസ്ഥൻ വാങ്ങുകയും, അത് പല തവണ തിരികെ ചോദിച്ചിട്ട് നൽകിയില്ലെന്നും ഭാരവാഹികൾ പറഞ്ഞു .2025 വരെ പ്രവർത്തിക്കാനുള്ള ലൈസൻസ് ഹോട്ടലിനുണ്ട്.
ഭക്ഷണശാലയുടെ പ്രവർത്തനം നിർത്തിവയ്പിക്കുന്നതിന് അധികൃതർ തന്നെ ലൈസൻസ് വാങ്ങി വയ്ക്കുന്നത് വിചിത്രമായ നടപടി ആണെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
വാർത്തസമ്മേളനത്തിൽ ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ ഹൈജീൻ കമ്മിറ്റി ചെയർമാൻ റോയ് മാത്യൂസ്, ജില്ലാ വൈസ് പ്രസിഡൻ്റ് പി എ മത്തായി, മനോജ്, നവാസ് തനിമ എന്നിവർ പങ്കെടുത്തു.