തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവം മാർച്ച് 1ന് കൊടിയേറും. രാവിലെ 9.45നും 10.15നും മദ്ധ്യേ മേടം രാശി ശുഭമുഹൂർത്തത്തിലാണ് കൊടിയേറ്റ് നടക്കുക. 10 ന് ആറാട്ടോടു കൂടി സമാപിക്കും. ഇത്തവണ ഉത്സവം തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് ഭക്തജനങ്ങളുടെ സഹകരണത്തോടെയാണ് നടത്തുന്നത്.
ശ്രീവല്ലഭക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രധാന വഴിപാടായ പന്തിരായിരം ശനിയാഴ്ച നടക്കും. രാവിലെ 7 ന് തുകലശ്ശേരി മഹാദേവ ക്ഷേത്രത്തിൽ നിന്ന് പടറ്റിപ്പഴങ്ങളുമായി ഭക്തർ ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് നേദിച്ച പഴങ്ങൾ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും. ഭക്തർ സമർപ്പിച്ച പടറ്റിക്കുലകൾ ഇന്ന് (വ്യാഴം) തുകലശ്ശേരി ക്ഷേത്രത്തിൽ എത്തിച്ച് പഴുക്കയ്ക്ക് വെയ്ക്കും.
കൊടിയേറ്റിന് മുന്നോടിയായി നാളെ ക്ഷേത്ര മൂലസ്ഥാനമായ ചംക്രോത്ത് മഠത്തിൽ രാവിലെ 5ന് ഗണപതി ഹോമവും വൈകിട്ട് 7 ന് ഭഗവതി സേവയും ഉണ്ടായിരിക്കും.