തിരുവല്ല: ആഗസ്റ്റ് 30 ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി ജലോത്സവത്തിൽ പങ്കെടുക്കാൻ നിരണം ചുണ്ടൻ നാളെ നീറ്റിലിറങ്ങും. രാവിലെ 11.30 -12.30 ഇടയിൽ നിരണം ചുണ്ടൻ ജംഗ്ഷനിൽ ( തേവേരിൽ ) നീരണിയൽ. സ്വന്തം ചുണ്ടൻ, സ്വന്തം ടീം, സ്വന്തം ക്യാപ്റ്റൻ എന്നതാണ് ഇത്തവണത്തെ നിരണം ചുണ്ടന്റെ പ്രത്യേകത. ഏറെ പുതുമകളോടെയാണ് നിരണം മത്സരത്തിനിറങ്ങുന്നത്.
2024-ൽ നടന്ന നെഹ്‌റു ട്രോഫിയിൽ മൂന്നാം സ്ഥാനത്തിന് അർഹത നേടി ചുണ്ടൻ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. നേരിയ വ്യത്യാസത്തിലാണ് വെള്ളിക്കപ്പ് നഷ്ടമായത്. ഇത്തവണ ആ വെള്ളിക്കപ്പ് സ്വന്തമാക്കും എന്ന തീരുമാനത്തിലാണ് ടീം ഒരുക്കിയിരിക്കുന്നതെന്ന് പ്രസിഡണ്ട് റെജി അടിവാക്കൽ പറഞ്ഞു.
7-ന് വൈകിട്ട് മൂന്ന് മണിക്ക് ദേശക്കാർക്കായി പ്രദർശന തുഴച്ചിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. 83 തുഴച്ചിക്കാരെ അണിനിർത്തിയാണ് ഈ വർഷം നിരണം ചുണ്ടൻ മത്സരത്തിൽ ഇറങ്ങുന്നത്. കൊച്ചി ക്രൗൺ പ്ലാസ ഉടമ കാട്ടുനിലത്ത് പുത്തൻപറമ്പിൽ കെ ജി എബ്രഹാമാണ് നാലാം തവണയും നിരണം ചുണ്ടന്റെ ക്യാപ്റ്റനായി വരുന്നത്.
ബിജു തുടങ്ങിപറമ്പിൽ, ബോസ്, സാജൻ തോമസ്, രാജൻ കടപ്പിലാരിൽ, തുടങ്ങിയവർ വള്ള സമതിക്ക് നേതൃത്വം നൽകുന്നത്. സുനിൽ കൈനകരി, രാഹുൽ പ്രകാശ് എന്നീ പരിശീലകരുടെ നേതൃത്വത്തിൽ കരുമാടിതോട്ടിലാണ് പരിശീലനം.