തിരുവല്ല : കേരളത്തിൽ വരാനിരിക്കുന്ന ഹൈ സ്പീഡ് റെയിൽ കോറിഡോറിൽ തിരുവല്ലയെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങളും വികസന സാധ്യതകളും മെട്രോമാൻ ഇ ശ്രീധരനുമായി ചർച്ച ചെയ്ത് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. തിരുവല്ല റെയിൽവേ സ്റ്റേഷനെ പത്തനംതിട്ടയുടെ തീർത്ഥാടക കവാടമാക്കി വികസിപ്പിക്കുന്ന പദ്ധതികളുടെ ആദ്യ ഘട്ടമെന്ന നിലയിലായിരുന്നു ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയത്.
വൈകാതെ ഇരുവരും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് പദ്ധതികൾ വിശദീകരിക്കും. പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ എന്ന നിലയിൽ തിരുവല്ലയെ ശബരിമല, പരുമല പള്ളി, ചക്കുളത്തുകാവ് തുടങ്ങിയ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രധാന പ്രവേശന കവാടമാക്കി ഉയർത്തുന്നതിനും യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള ഇ. ശ്രീധരന്റെ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്ന് അനൂപ് ആന്റണി പറഞ്ഞു.
തിരുവല്ലയുടെ വികസനക്കുതിപ്പിന് കൃത്യമായ ദിശാബോധം നൽകാൻ ഇ ശ്രീധരന് കഴിയും.തിരുവല്ല റെയിൽവേ സ്റ്റേഷനുമായി പതിറ്റാണ്ടുകൾ പഴക്കമുള്ള ബന്ധമാണ് അദ്ദേഹത്തിനുള്ളത്.1950 കാലഘട്ടത്തിൽ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് അദ്ദേഹമായിരുന്നു. സ്റ്റേഷന്റെ അടിത്തറ മുതൽ ഓരോ വികസന ഘട്ടങ്ങളും കൃത്യമായി അറിയാവുന്ന അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് തിരുവല്ലയെ ആധുനികവൽക്കരിക്കാനുള്ള ശ്രമങ്ങൾക്ക് ഊർജം നൽകുമെന്നും അനൂപ് ആന്റണി വ്യക്തമാക്കി.






