തിരുവല്ല: രണ്ട് ദിവസം മഴ മാറി നിന്നെങ്കിലും അപ്പര്‍കുട്ടനാട്ടിലെ വെള്ളക്കെട്ട് ഇറക്കമില്ലാതെ തുടരുന്നു. ഒരാഴ്ച്ചയായി പെയ്യ്തിരുന്ന മഴയിൽ അപ്പർ കുട്ടനാട് ഇപ്പോഴും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയത് പൂര്‍ണമായും ഇറങ്ങാന്‍ വൈകുന്നതാണ് പ്രധാനം കാരണം. ഈ വർഷം മേയ് പകുതിയോടെ തുടങ്ങിയാണ് കാലവർഷം. മൂന്ന് മാസത്തിനുള്ളിൽ നാലാം തവണയാണ് വെളളം പൊങ്ങി ഇറങ്ങുന്നത്.
കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ ആലംതുരുത്തി ഭാഗത്ത് വെള്ളം കയറിയത് ഇന്ന് വൈകിട്ടോടെ നേരിയ കുറവ് വന്നിട്ടുണ്ട്. തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിൽ നെടുമ്പ്രത്ത് വെള്ളം കയറിയത് യാത്ര ബുദ്ധിമുട്ട് നേരിട്ടു. പമ്പ, മണിമല നദികളിൽ ജല നിരപ്പ് ഒന്നര അടിയോളം കുറഞ്ഞിട്ടുണ്ട്. അപ്പർകുട്ടനാടൻ മേഖലയിലെ പെരിങ്ങര, മേപ്രാൽ, ചാത്തങ്കേരി, കുഴുവേലിപ്പുറം, ആലംതുരുത്തി മേഖലകളിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു.
പെരിങ്ങര – ചാത്തങ്കേരി, പെരിങ്ങര – കാരയ്ക്കൽ – മേപ്രാൽ, പി എം വി സ്ക്കൂൾ – മാവേലിപ്പടി, സ്വാമി പാലം – കുഴുവേലിപ്പുറം എന്നീ റോഡുകളിലും വെള്ളക്കെട്ട് കുറഞ്ഞിട്ടുണ്ട്. നിരണം, കടപ്ര, നെടുമ്പ്രം പ്രദേശങ്ങളിൽ നൂറോളം വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തെ ചില വീടുകളില്‍ ഇപ്പോഴും വെള്ളം ഒഴിഞ്ഞിട്ടില്ല.
അതേസമയം അപ്പർകുട്ടനാട്ടിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം മൂലം ക്ഷീരകർഷകർ പ്രതിസന്ധിയിലായി. കന്നുകാലികളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തതിന് ശേഷം പാൽ സംഭരിച്ച് വിൽപ്പന നടത്തുന്നത് ഇതോടെ ബുദ്ധിമുട്ടിലായി. വെള്ളം പൊങ്ങിയതോടെ പുല്ല് ചെത്തി എടുക്കാൻ സാധിക്കാതായി. തീറ്റ കുറയുന്നതോടെ പാലിൻ്റെ ഗുണനിലവാരം കുറയുന്നു എന്നാണ് ക്ഷീര കർഷകരുടെ പരാതി.