വാഷിംഗ്‌ടൺ : ഹോർമൂസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാനെത്തിയ 16 ഇറാനിയൻ കപ്പലുകൾ തകർത്തതായി യുഎസ്.കടലിടുക്കിലൂടെയുള്ള രാജ്യാന്തര വ്യാപാരം തടയാനാണ് ഇറാൻ കടൽ മൈനുകൾ സ്ഥാപിച്ചു തുടങ്ങിയത് .ഇറാൻ സ്ഥാപിച്ച മൈനുകൾ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ ഇതുവരെ കാണാത്ത കടലാക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ, പാചക വാതക വിതരണം ഏതാണ്ട് നിലച്ചനിലയിലാണ് .
അതേസമയം ,രാജ്യത്ത് എൽപിജി ക്ഷാമം അതിരൂക്ഷമാണെന്ന് റിപ്പോർട്ടുകൾ. പല റസ്റ്ററന്‍റുകളും അടച്ചിടേണ്ടി വരും.പാചക വാതകം ഉപയോഗിക്കുന്ന വ്യവസായങ്ങളും പ്രതിസന്ധിയിലാണ്.എൽപിജി പൂഴ്ത്തിവയ്പ്പ് തടയാൻ അവശ്യവസ്തു നിയമ പ്രകാരം വിജ്ഞാപനമിറക്കി. രാജ്യത്ത് ഗാർഹിക ആവശ്യങ്ങൾക്കുള്ള വാതകം പൂർണമായും ലഭ്യമാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഉറപ്പ് നൽകുന്നു. എന്നാൽ വാണിജ്യ ആവശ്യങ്ങൾക്കുള്ളതിൽ 30 ശതമാനം വരെ കുറവ് വന്നേക്കാമെന്നും മന്ത്രി അറിയിച്ചു. എൽപിജി ഉത്പാദനം കൂട്ടുമെന്ന് പറഞ്ഞ റിലയൻസ് വാതക ലഭ്യതയ്ക്ക് അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്നും അറിയിച്ചു.






