പത്തനംതിട്ട: തിരുവല്ല സ്പായിലെ സ്പാ ജീവനക്കാരിക്കെതിരായ ഉണ്ടായ അതിക്രമത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്. സംഭവത്തിൽ പരാതി ലഭിച്ചിരുന്നില്ലെന്നും വിവരമറിഞ്ഞതിന് പിന്നാലെ പോലീസ് സമയബന്ധിതമായി നടപടിയെടുത്തിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
സ്പാകളിൽ നിന്ന് പോലീസുകാർ മാസപ്പടി വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും നേരത്തേ ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ ബന്ധപ്പെട്ടവർക്കെതിരേ നടപടിസ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ഒന്നാം തീയതിയാണ് സംഭവമുണ്ടായത്. ആരും പരാതി തന്നിരുന്നില്ല. രണ്ടാം തീയതിഉദ്യോഗസ്ഥർക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചപ്പോൾ തനിക്കും എസ്എച്ച്ഒയ്ക്കും അത് കൈമാറി.
ജീവനക്കാരുടെ മൊഴിയെടുത്ത് കേസെടുത്തു. ഉടൻതന്നെ പ്രധാനപ്രതിയായ സുബിൻ അലക്‌സാണ്ടറിനെ അറസ്റ്റ്‌ചെയ്തു.രണ്ടാംപ്രതിയായ ബെർലിൻദാസിനെയും പിടികൂടി. ബാക്കി പ്രതികൾക്കായി ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം നടത്തുകയാണ്. അന്വേഷണം നല്ലരീതിയിൽ മുന്നോട്ടുപോകുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
സംഭവം ക്വട്ടേഷൻ ആണോ എന്ന് വ്യക്തമല്ല. സ്പാ ഉടമയിൽനിന്ന് മൊഴിയെടുത്തു. മൊഴികളിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ഈ കേസിൽ വീഴ്ചയുണ്ടായിട്ടില്ല. എല്ലാ വശങ്ങളും പോലീസ് അന്വേഷിക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.






