ആലപ്പുഴ : ഫലവൃക്ഷ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ ഈ വർഷം തന്നെ 200 ക്ലസ്റ്ററുകൾ കൃഷി വകുപ്പിൻറെ നേതൃത്വത്തിൽ സംസ്ഥാനത്ത് രൂപവത്കരിക്കുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. പഴവർഗങ്ങൾക്ക് വേണ്ടി ക്ലസ്റ്റർ സംസ്ഥാനത്ത് ആദ്യമായാണ്
രൂപവത്കരിക്കുന്നത്. ഫല വർഗ്ഗങ്ങളുടെ അത്യുല്പാദനശേഷിയുള്ള തൈകൾ ലഭ്യമാക്കുക, സംസ്ഥാനത്തെ പഴവർഗ്ഗ ഉൽപ്പാദനം വർദ്ധിപ്പിക്കുക, അതുവഴി
പോഷക സമൃദ്ധിയെലേക്ക് നീങ്ങുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ട പോഷകസമൃദ്ധി മിഷന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ലസ്റ്റർ അധിഷ്ഠിത ഫല വർഗ്ഗ കൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ മുഹമ്മ ഗവൺമെൻറ് സംസ്കൃത സ്കൂളിന് എതിർവശമുള്ള ലീലാമണിയുടെ പുരയിടത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി.
ഈ വർഷം കേരളത്തിൽ 1000 ഹെക്ടർ വിസ്തൃതിയിൽ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കുമെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. നാടൻ ഫലവർഗവിളകളായ മാവ്,പ്ലാവ്,വാഴ,പപ്പായ എന്നിവയ്ക്കൊപ്പം മാങ്കോസ്റ്റിൻ, റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്,അവക്കാഡോ തുടങ്ങിയ ഫല വർഗ്ഗ വിളകളെയും ക്ലസ്റ്റർ അധിഷ്ഠിത കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുറഞ്ഞത് 25 സെൻറ് മുതൽ ഒരു ഹെക്ടർ വരെ ഒരു കർഷകന് കൃഷി ചെയ്യാൻ കഴിയുമെന്ന് മന്ത്രി സൂചിപ്പിച്ചു. ഫല-പുഷ്പ കൃഷിക്കായി 18 കോടി രൂപയാണ് ഈ വർഷം നീക്കിവച്ചിട്ടുള്ളത്. ഫലവർഗ്ഗ കൃഷിക്ക് ക്ലസ്റ്റർ അടിസ്ഥാന വികസനത്തിനായി 6.16 കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു.
മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലയിൽ നിന്നുള്ള സംസ്ഥാന കർഷക അവാർഡ് ജേതാക്കളായ ശ്രാവന്തിക എസ്.പി, സുജിത്ത് എസ്.പി എന്നിവരെ ആദരിച്ചു.