പത്തനംതിട്ട : യുവാവിനുനേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ ഒരാളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ ഐക്കാട് തെറ്റി മുരുപ്പെൽ വീട്ടിൽ ലിതിൻലാലാ( 35 )ണ് പിടിയിലായത്. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ കുടുക്കിയത്.
കലഞ്ഞൂർ കെഎസ്ഇബി ഓഫീസിന് സമീപം പ്ലംബിങ് ആൻഡ് ഇലക്ട്രിക്കൽ സ്ഥാപനം നടത്തിവരുന്ന ഡിപ്പോ ജംഗ്ഷൻ അനു ഭവനം വീട്ടിൽ വി അനൂപ് കുമാറി(34)നുനേരെ 17 ന് രാത്രി 8.15 ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയിലാണ് ആക്രമണമുണ്ടായത്. കലഞ്ഞൂർ ഡിപ്പോ ജംഗ്ഷനിൽ നിന്നും വീട്ടിലേക്കുള്ള കോൺക്രീറ്റ് പഞ്ചായത്ത് റോഡിനു തുടക്കത്തിലുള്ള കാടുപിടിച്ച ഭാഗത്ത് വെച്ചായിരുന്നു ആസിഡ് ആക്രമണം.
നാലു വർഷമായി സ്ഥാപനം നടത്തി വരികയാണ് അനൂപ്. രാത്രി എട്ടിനു കട അടച്ചശേഷം ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. മാസ്ക് ധരിച്ചെത്തിയയാൾ വീട്ടിലേക്ക് തിരിയുന്ന കോൺക്രീറ്റ് റോഡിന്റെ അടുത്ത് വച്ച് കാടുമുടിയ ഭാഗത്ത് നിന്നും പെട്ടെന്ന് ഓടിയെത്തി കയ്യിൽ കരുതിയ ആസിഡ് ഒഴിക്കുകയായിരുന്നെന്ന് ഇയാൾ പോലീസിന് മൊഴി നൽകി.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കി. എസ് ഐ ആർ അനിൽ കുമാറാണ് കേസെടുത്തത്. പോലീസ് ഇൻസ്‌പെക്ടർ സി എൽ സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
അന്വേഷണത്തിൽ ആലുവയിലാണെന്ന് സൈബർ സെൽ തിരിച്ചറിഞ്ഞു. ഇതുപ്രകാരം കൂടൽ പോലീസ് ആലുവ പോലീസിനെ വിവരം അറിയിച്ചു, ആലുവ പോലീസ് കണ്ടെത്തി സ്റ്റേഷനിൽ തടഞ്ഞുവക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് തീരുമാനം.