മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രധാന പടയണിത്തട്ടകങ്ങളിലൊന്നായിരുന്ന അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ ദീർഘമായ ഇടവേളക്ക് ശേഷം പൂർണ്ണതയോടെയും അനുഷ്ഠാന പ്രാധാന്യത്തോടെയും പടയണി പൂർത്തിയാക്കിയതിൻ്റെ സന്തോഷത്തിലാണ് കരക്കാരും പടയണി ആസ്വാദകരും.
പടയണിക്കൊപ്പം 28 കരകളുടെ കൂട്ടായ്മയുടെ തിരിച്ച് വരവും ഏറെ സന്തോഷം നൽകുന്നതാണെന്നും പടയണി ആശാനായ സന്തോഷ് കുമാർ പറഞ്ഞു.
കഴിഞ്ഞ വർഷം രൂപീകരിച്ച അയിരൂർ പുതിയകാവ് ശ്രീ ഭദ്രാ പടയണി സംഘത്തിലെ 60 ഓളം കലാകാരന്മാരാണ് ഒരു വർഷം നീണ്ട പരിശീലനത്തിലൂടെ പടയണി കളത്തിലെത്തിച്ചത്. ഞായറാഴ്ച നടന്ന വലിയ പടയണിയിൽ പഞ്ചകോലങ്ങൾ, ഭൈരവി, കാലൻ, കുറത്തിയമ്മ, അന്തരയക്ഷി, കൂട്ട മറുത, മംഗള ഭൈരവി എന്നീ കോലങ്ങൾ പുതിയകാവിലമ്മക്ക് മുന്നിൽ തുള്ളിയൊഴിഞ്ഞു. സൂര്യോദയത്തോളം നീണ്ട വലിയപടയണിക്ക് ശേഷം തിങ്കളാഴ്ച്ച ദേവി പള്ളിയുറങ്ങി. തുടർന്ന് ഇന്ന് പകൽ പത്ത് മണിയോടെ പകൽ പടേനി നടന്നു
തപ്പ് മേളം, ആട്ടക്കോപ്പ്, ശീതങ്കൻ തുള്ളൽ എന്നിവയ്ക്ക് ശേഷം ശിവകോലം സമർപ്പണം നടന്നു. പടയണി ആശാനായ കവിയൂർ ഓമനക്കുട്ടൻ ശിവകോലം തുള്ളി ഒഴിഞ്ഞതോടെ പടയണി ചടങ്ങുകൾക്ക് സമാപനമായി.