തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് പുനരുദ്ധാരണ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി സംസ്ഥാന ദേവസ്വം വകുപ്പ് സെക്രട്ടറി രാജമാണിക്യം ഐ എ എസിന് നിവേദനം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള പ്രധാന മഹാ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീവല്ലഭ ക്ഷേത്രം. ദിവസവും ധാരാളം ഭക്തരാണ് ക്ഷേത്ര ദർശനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഇവിടുത്തെ റോഡുകളെ ആശ്രയിക്കുന്നത്.
ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതയും ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളുമാണ് പൂർണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര തീർത്തും ദുഷ്കരമായ അവസ്ഥയിലാണ്. റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ ക്ഷേത്ര ദർശനത്തിന് എത്തുന്ന പ്രായാധിക്യമേറിയവരും സ്ത്രീകളും കുട്ടികളും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
മഴക്കാലത്ത് റോഡിലെ കുഴികളിൽ വെള്ളം കെട്ടി കിടന്നും വേനൽക്കാലത്ത് പൊടിപടലങ്ങൾ നിറഞ്ഞും കിടക്കുന്നതിനാൽ ഭക്തർക്ക് ഈ വഴികളിലൂടെ നടന്നു പോകാൻ പറ്റാത്ത സ്ഥിതിയാണ്. ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്നവരുമാനം ഉപയോഗിച്ച് ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ദേവസ്വം ബോർഡ് ഉത്തരവാദിത്വം ഉണ്ടെന്നിരിക്കെ ഭക്തരോടുള്ള അവഗണന തുടരുകയാണെന്ന് അനൂപ് ആൻ്റണി ആരോപിച്ചു
ക്ഷേത്ര പരിസരത്തെ റോഡുകളുടെ ശോച്യാവസ്ഥ ദേവസ്വം എൻജിനീയറിംഗ് വിഭാഗം നേരിട്ട് എത്തി പരിശോധിക്കണമെന്നും റോഡുകളുടെ പുനർ നിർമാണത്തിനാവശ്യമായ തുക അനുവദിക്കണമെന്നും ദേവസ്വം ബോർഡ് സെക്രട്ടറിക്ക് നൽകിയ നി വേദനത്തിൽ ആവശ്യപ്പെട്ടു. ക്ഷേത്രോത്സവവും വിശേഷാൽ ദിവസങ്ങളും വരുന്നതിന് മുൻപ് ഇവ പൂർത്തിത്തിയാക്കണമെന്നും അനൂപ് ആൻ്റണി ആവശ്യപ്പെട്ടു.






