പത്തനംതിട്ട : പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും രണ്ടര ലക്ഷം പിഴയും ശിക്ഷ. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി.
മലയാലപ്പുഴ പോലീസ് 2022 ൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. വടശ്ശേരിക്കര പേഴുംപാറ ഐരിയിൽ വീട്ടിൽ നിന്നും മലയാലപ്പുഴ കുമ്പളംപൊയ്ക തടത്തിൽ ബിൽഡിങ്ങിൽ താമസിക്കുന്ന എ ഓ മാത്യു (പൊന്നച്ചൻ -68)വിനെയാണ് കോടതി കഠിനതടവിന് ശിക്ഷിച്ചത്.
പോക്സോ നിയമത്തിലെ 6, 5, 9, 10 വകുപ്പുകൾ അനുസരിച്ച് 65 വർഷവും രണ്ടെകാൽ ലക്ഷം രൂപ പിഴയും വിധിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 449 പ്രകാരം 10 വർഷവും 25000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും 6 മാസവും അധികകഠിന തടവ് അനുഭവിക്കണം. ശിക്ഷാ കാലാവധി ഒരുമിച്ചൊരു കാലയളവിൽ അനുഭവിച്ചാൽ മതി. പിഴത്തുക കുട്ടിക്ക് നൽകാനും വിധിയിൽ പറയുന്നു.
2021 മേയിൽ ഒരു ദിവസം കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചകയറി പ്രതി ബലാൽസംഗം ചെയ്യുകയായിരുന്നു. തുടർന്ന് ചില ദിവസങ്ങളിൽ കുട്ടിയോട് ഇയാൾ ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തു. മലയാലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന കെ എസ് വിജയനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ റോഷൻ തോമസ് ഹാജരായി.