ആലപ്പുഴ: സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഹകരണ വകുപ്പിൽ 700 കോടിയുടെ സാമ്പത്തിക വെട്ടിപ്പിന് നീക്കം നടക്കുന്നുവെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ പ്രാഥമിക സഹകരണങ്ങൾക്കുള്ള സോഫ്റ്റ് വെയർ തയ്യാറാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതി നടക്കുന്നത് എന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.
പാർട്ടി താൽപര്യമുള്ളവർക്ക് കരാർ നൽകാനുള്ള നീക്കം നടക്കുന്നു എന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍. ഐ ടി മേഖലയിലെ ഏറ്റവും മികച്ച ഗ്രൂപ്പുകളിലൊന്നായ ടാറ്റാ കൺസൾട്ടൻസിക്ക് 206 കോടി രൂപയ്ക്ക് കരാർ നൽകാൻ തീരുമാനിച്ചതായിരുന്നു.
എന്നാൽ ഇപ്പോൾ നാലിരട്ടി തുകയ്ക്ക് ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാൻ നീക്കം നടക്കുന്നുവെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. ഐ ടി മേഖലയിൽ ഒരു പരിചയ സമ്പത്തും ഇല്ലാത്ത കമ്പനിയാണ് ദിനേശ് ബീഡി. ദിനേശ് ബീഡിക്ക് മാത്രം പങ്കെടുക്കാവുന്ന രീതിയിൽ ടെണ്ടർ വിളിച്ചു. വിചിത്രമായ നിബന്ധകൾ ഉൾപ്പെടുത്തിയായിരുന്നു ടെണ്ടർ. പാർട്ടി താൽപര്യമുള്ളവർക്ക് കരാർ നൽകാനുള്ള നീക്കമാണിതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.






