പന്തളം : ലൊക്കേഷൻ സ്കെച്ച് നൽകുന്നതിന് വസ്തു ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസിലെ കാഷ്വൽ സ്വീപ്പർ വിജിലൻസ് പിടിയിൽ. കുരമ്പാല വില്ലേജ് ഓഫിസിലെ ജീവനക്കാരൻ പന്തളം കഴുത്തുംമൂട്ടിൽ ജയപ്രകാശ് (44) ആണ് ഇന്ന് വൈകിട്ട് 4 ന് വിജിലൻസിൻ്റെ പിടിയിലായത്.
ഡിവൈഎസ്പി സിനി ഡെന്നീസിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ജയപ്രകാശിനെ പിടികൂടിയത്. പറന്തലിൽ സ്ഥലത്തിൻ്റെ ഫീൽഡ് മെഷർ ബുക്കിനും ലൊക്കേഷൻ സ്കെച്ചിനുമായി ആനയടി സ്വദേശിയായ വസ്തു ഉടമയിൽ നിന്ന് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം കസ്റ്റഡിയിൽ എടുത്തത്
ഇതേ ആവശ്യത്തിന് നേരത്തെ ഇയാൾ 1500 രൂപ വസ്തു ഉടമയിൽ നിന്ന് വാങ്ങിയിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് മാർക്ക് ചെയ്ത നോട്ട് ആണ് ജയ പ്രകാശിന് വസ്തു ഉടമ നൽകിയത്. പണം കൈപ്പറ്റിയ ശേഷം ജയപ്രകാശിനെ വിജിലൻസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.