എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി നടന്ന തിരുവാഭരണ ഘോഷയാത്രക്ക് ഉജ്ജ്വല വരവേൽപ്പ്. കൊട്ടും കുരവയും വാദ്യോപകരണങ്ങളുടേയും അകമ്പടിയോടെ ദേവിക്ക് ചാർത്താനായി തങ്ക തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
കാവുംഭാഗം തിരു-എറങ്കാവ് ദേവി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച തിരുവാഭരണ ഘേഷയാത്രയ്ക്ക് കാവുംഭാഗം, മണിപ്പുഴ, പൊടിയാടി, വൈക്കത്തില്ലം, നെടുംമ്പ്രം, നീരേറ്റുപുറം ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ സ്വീകരണം നൽകി. ഘോഷയാത്ര കടന്നുപോയ ഭാഗത്തെ ക്ഷേത്രത്തിന്റെയും ഹൈന്ദവ സംഘടനകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.
റോഡിന്റെ ഇരുവശങ്ങളിലും നിലവിളക്ക് കത്തിച്ചും അലങ്കാര ദീപങ്ങൾ ചാർത്തിയും സ്ത്രീഭക്തർ താലപ്പൊലി ഏന്തിയുമാണ് തിരുവാഭരണ ഘോഷയാത്രയെ വരവേറ്റത്. ക്ഷേത്ര കാര്യകർശി മണിക്കുട്ടൻ നമ്പൂതിരി തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്ന ശേഷം ദേവിക്ക് തിരുവാഭരണം ചാർത്തി അഷ്ടൈശ്വര്യ ദീപാരാധന നടന്നു.
മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. പന്ത്രണ്ട് നോയമ്പ് സമാപന ദിവസമായ നാളെ രാവിലെ 9 ന് ആനപ്രമ്പാൽ മുത്താരമ്മൻ കോവിൽ ക്ഷേത്രത്തിൽ നിന് എണ്ണക്കുടം വരവും ആനപ്രമ്പാൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് കാവടി- കരകം വരവും ക്ഷേത്രത്തിൽ എത്തിയ ശേഷം ത്യക്കൊടിയിറക്കും തുടർന്ന് ചക്കരക്കുളത്തിൽ ആറാട്ടും മഞ്ഞനീരാട്ടും നടക്കും.
ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ ക്ഷേത്ര തന്ത്രി ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. വൈകിട്ട് 6.30 ന് ദേശതാലപ്പൊലി ക്ഷേത്രത്തിൽ എത്തിയ ശേഷം ചമയക്കൊടി ഇറക്കോടുകൂടി ഈ വർഷത്തെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് സമാപനം കുറിക്കും.






