തിരുവല്ല: കുറ്റൂർ സർവീസ് സഹകരണ ബാങ്കിൽ വ്യാപകമായ കള്ളവോട്ടുകളാണ് നടന്നതെന്നും പത്തനംതിട്ട ജില്ലയിലെ സഹകരണ പ്രസ്ഥാനങ്ങൾ എല്ലാം തകർത്ത സി പി എം നിലപാടിന് കടുത്ത മറുപടി പറയേണ്ടി വരുമെന്നും ഡിസിസി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിലും യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ വർഗീസ് മാമനും സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.
സിപിഐഎം നേതാക്കന്മാരുടെ ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥരുടെ സഹായത്തോടുകൂടിയാണ് കള്ളവോട്ടുകൾ ചെയ്തതെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഈപ്പൻ കുര്യൻ പറഞ്ഞു. തിരുവല്ലയുടെയും, പരിസരപ്രദേശങ്ങളിലെ പഞ്ചായത്തുകളിലെയും സിപിഐഎം ജനപ്രതിനിധികൾ അടക്കമുള്ളവർ കള്ളവോട്ട് ചെയ്തത് ജനാധിപത്യ വ്യവസ്ഥയോടുള്ള കടുത്ത അവഹേളനമാണ്. കെടുകാര്യസ്ഥത കൊണ്ടും, പാർശ്വവർത്തികളായ ആളുകളെ ഉപയോഗിച്ചും ഒരു ധനകാര്യ സ്ഥാപനം കൊള്ളയടിച്ചതിനുശേഷം നിക്ഷേപകരെ ആകെ വഞ്ചിച്ച് കൈ കരുത്തിലൂടെ അധികാര ദുർവിനിയോഗം നടത്തിയിരിക്കുകയാണ്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായിട്ടുള്ള സിപിഐഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടാണ് കുറ്റൂർ സർവീസ് സഹകരണ ബാങ്കിലും ബിജെപി സ്ഥാനാർഥികളെ നിർത്താതെ പോയതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.