കുട്ടനാടിന്റെ ടൂറിസം സാധ്യതകൾക്ക് പുതിയ മാനം നൽകുന്ന പാലത്തിന്
2016-17 വർഷത്തെ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി 25 കോടി രൂപ ഭരണാനുമതി ലഭിച്ചതോടെയാണ് വഴി തെളിയുന്നത്. പാലം ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ ഉൾപ്പെടുന്ന ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട വാർഡിനെയും നെഹ്റു ടോഫി വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു. ആലപ്പുഴ നഗരത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന നെഹ്റു ട്രോഫി മുനിസിപ്പൽ വാർഡ് നിവാസികളുടെയും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് പ്രദേശവാസികളുടെയും യാത്ര ദുരിതം ഇല്ലാതാക്കുവാനും ഈ പ്രദേശങ്ങളിലെ ടൂറിസം വികസനവും ഈ പദ്ധതി ലക്ഷ്യമിടുന്നു. തണ്ണീർമുക്കം ആലപ്പുഴ റോഡിൽ നിന്നും ആലപ്പുഴ ടൗണിൽ കയറാതെ എ.സി. റോഡിൽ എത്താനും ആലപ്പുഴ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും വിഭാവനം ചെയ്തിരിക്കുന്ന പള്ളാത്തുരുത്തി കിഴക്കൻ ബൈപ്പാസിന്റെ അലൈന്മെന്റിൽ ഉൾപ്പെടുന്നതാണ് പുന്നമടപാലം.
384.1 മീറ്റർ നീളമുള്ള പാലത്തിനു 12 മീറ്റർ നീളമുള്ള 25 സ്പാനുകളും 72.05 മീറ്ററിന്റെ ബോ സ്ട്രിംഗ് ആർച്ച് മാതൃകയിലുള്ള ജല ഗതാഗത സ്പാനും ആണുള്ളത്. ഇരു കരകളിലുമായി 110 മീറ്റർ അപ്രോച്ച് റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.
പദ്ധതിക്കായി 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിനെ തുടർന്ന് മണ്ണ് പരിശോധന, സർവ്വേ എന്നിവയ്ക്ക് ശേഷം കിഫബിയിലേക്ക് ഡി. പി. ആർ തയ്യാറാക്കി സമർപ്പിച്ചു. 2018ൽ 44.80 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭ്യമായി. തുടർന്ന് സ്ഥലം ഏറ്റെടുപ്പ് നടപടികൾ ആരംഭിച്ചു. പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലം റവന്യൂ വകുപ്പിൽ നിന്ന് 2023 ഓഗസ്ററിൽ കെ. ആർ. എഫ്. ബിക്കു കൈമാറി. 7.99 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തത്. പിന്നീട് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിക്കുകയും 57.40 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി ലഭ്യമാവുകയും ചെയ്തു. കെ. എസ്. ഇ. ബി. യൂട്ടിലിറ്റി ഷിഫ്റ്റിംഗിനായി 22.14 ലക്ഷം രൂപയും. കേരള വാട്ടർ അതോറിറ്റി യൂട്ടിലിറ്റി ഷിഫ്റ്റിംഗിനായി 27 ലക്ഷം രൂപയും അതാത് വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.