തിരുവനന്തപുരം : സംസ്ഥാനത്ത് ഗാർഹികേതര ആവശ്യങ്ങൾക്കുള്ള പാചക വാതക സിലണ്ടറുകളുടെ ക്ഷാമം നേരിടാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ക്ഷാമം തടയാൻ മുൻഗണന ക്രമം നിശ്ചയിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെൻ്റ് സംഘം രൂപീകരിക്കും
ആശുപതികൾ , വൃദ്ധ സദനങ്ങൾ , അനാഥാലയങ്ങൾ , സ്കൂളുകൾ , ജനകീയ അടുക്കളകൾ , ഐ ടി പാർക്കിലെ ക്യാൻ്റീനുകൾ , ഫാക്ടറികളിലെ ക്യാൻ്റീനുകൾ അടക്കമുള്ളവർക്ക് ഗാർഹികേതര വിതരണത്തിന് മുൻഗണന നിശ്ചയിക്കും. ഇതിന് വേണ്ടി ഒരു മാർഗ്ഗരേഖ പുറപ്പെടുവിക്കും .
മണ്ണെണ്ണ വിതരണം കൂട്ടാൻ ഉള്ള നടപടികൾ കാര്യക്ഷമമാക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് നടപടി എടുക്കും. ഗാർഹിക സിലണ്ടറുകൾ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ റവന്യു , സിവിൽ സപ്ലൈസ് , പോലീസ് , പാചക വാതക കമ്പനി പ്രതിനിധികൾ ഉൾപ്പെട്ട എൻഫോഴ്സ്മെൻ്റ് സംഘം പരിശോധന ശക്തമാക്കും.
നിലവിൽ സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി 20% ആണ്. അതിഥി തൊഴിലാളികൾ അടക്കമുള്ളവർ കൂടുതലായുള്ള സാഹചര്യം പരിഗണിച്ച് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടും.






