കോഴിക്കോട് : ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ വീഡിയോ എടുത്ത യുവതിക്കെതിരെ കേസെടുത്തു .കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് വടകര സ്വദേശി ഷിംജിത മുസ്തഫയ്‌ക്കെതിരെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ യുവതി ഒളിവിലെന്നാണ് സൂചന.നേരത്തെ ദുബൈയിലായിരുന്ന യുവതി അവിടേക്ക് കടന്നുകളഞ്ഞതായും സംശയമുണ്ട്.
ദീപകിന്റെ മാതാപിതാക്കൾ സിറ്റി പൊലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകിയിരുന്നു. തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം ഗോവിന്ദപുരത്തെ വീട്ടിലെത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് ദീപക്കിന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട് .
ഭാരതീയ ന്യായ സംഹിത(ബിഎൻഎസ്) 108 പ്രകാരം ജാമ്യമില്ലാ വകുപ്പാണ് ഷിംജിത മുസ്തഫയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഇന്നലെ യുവതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.






