ആലപ്പുഴ: വേനൽ കടുത്തതോടെ കുട്ടനാട്ടിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ വള്ളത്തിലും വാഹനങ്ങളിലും കുടിവെള്ളവിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും തോമസ് കെ തോമസ് എം.എൽ.എ നിവേദനം നൽകി.
കൈനകരി പോലുള്ള പ്രദേശങ്ങളിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട് പാടശേഖരങ്ങളിൽ നിന്നും പുറന്തള്ളുന്ന മലിനജലം തോടുകളെ മലിനമാക്കിയതോടെ പ്രാഥമികാവശ്യങ്ങൾക്കു പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. നിലവിൽ ജല അതോറിറ്റി ശുദ്ധജല വിതരണം നടത്തി വന്നിരുന്ന ഇടങ്ങളിലും സ്രോതസുകളിലെ ജല ലഭ്യതക്കുറവും വിതരണ ശ്രംഖലയിലെ തകരാറുകളും മൂലം കുടിവെള്ള വിതരണം മാസങ്ങളോളം മുടങ്ങുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
ഇക്കാര്യം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. അറ്റകുറ്റപ്പണികൾ അടിയന്തരമായി നടപ്പാക്കി ശുദ്ധജലവിതരണം ഉറപ്പാക്കുവാൻ ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദ്ദേശം നൽകിയതായും എം.എൽ.എ പറഞ്ഞു.വേനൽ കൂടുതൽ കടുക്കുമെന്നത് കണക്കിലെടുത്ത് റവന്യൂ വകുപ്പ് വാഹനങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യണമെന്ന ആവശ്യം ജില്ലാ കളക്ടറുമായി ചർച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചതായും തോമസ് കെ തോമസ് എം.എൽ.എ പറഞ്ഞു.