ആലപ്പുഴ : പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം കുട്ടനാടിന്റെ സമഗ്ര വികസനം സർക്കാർ യാഥാർഥ്യമാക്കി വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 752 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ആലപ്പുഴ – ചങ്ങനാശ്ശേരി റോഡ് (എ.സി. റോഡ്) മങ്കൊമ്പ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
65.5 കോടി രൂപയിൽ നിർമ്മിച്ച പടഹാരം പാലത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. കാവാലം തട്ടാശ്ശേരി പാലത്തിന്റെ നിർമ്മാണം, കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി – ഘട്ടം 2 നിർമ്മാണം,വീയപുരം മുളയ്ക്കാം തുരുത്തി റോഡ് എന്നിവ ഉൾപ്പടെ 514 കോടി രൂപയുടെ വിവിധ പൊതുമരാമത്ത് പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നിർവ്വഹിച്ചു.
മഴ ഒന്ന് കനത്താൽ യാത്ര തടസ്സപ്പെടുന്ന കാലം മാറി പ്രളയത്തെ അതിജീവിക്കും വിധം എ.സി. റോഡ് പുനർനിർമ്മിക്കാനായി. ഇതിന്റെ പ്രയോജനം ആലപ്പുഴ, കോട്ടയം ജില്ലക്കാർക്ക് മാത്രമല്ല, ഈ വഴി യാത്ര ചെയ്യുന്ന സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും ലഭിക്കും. 2027 മേയ് മാസത്തോടെ കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി പൂർണ്ണമായും കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായി 615 കോടി രൂപ വകയിരുത്തി സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണത്തെ ബജറ്റിൽ കുട്ടനാടിന് സർക്കാർ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. വേമ്പനാട് കായലിന്റെ സംരക്ഷണവും സുസ്ഥിരമായ മാനേജ്‌മെന്റും രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമാണ്. ഇതിനായിട്ടുള്ള തുക 87 കോടി രൂപയിൽ നിന്നും 137 കോടി രൂപയായി ബജറ്റിൽ ഉയർത്തിയിട്ടുണ്ട്. ഇത് കൂടാതെ കുട്ടനാട്ടിലെ ബണ്ട് നിർമ്മാണത്തിന് അഞ്ചു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
10 വർഷം മുമ്പുള്ള കേരളത്തിന്റെ അവസ്ഥ നിലവിലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ വികസന നേട്ടങ്ങൾ വ്യക്തമായി മനസ്സിലാക്കുവാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത വികസനം പോലുള്ള പദ്ധതികൾ നടപ്പിലാക്കാൻ കഴിയാത്ത സംസ്ഥാനമായി കേരളം മാറിയത് യാദൃച്ഛികമല്ല. 2016 നു ശേഷം തടസ്സങ്ങളെല്ലാം നീക്കി അവ നടപ്പാക്കാൻ സാധിച്ചത് വ്യക്തമായ നയത്തിന്റെ ഭാഗമായിട്ടാണ്.
കേരളത്തിൽ ദേശീയപാതയുമായി ബന്ധപ്പെട്ട് ഒന്നും നടക്കില്ല എന്നതായിരുന്നു 2016-ന് മുൻപിലെ അവസ്ഥ. എന്നാൽ അത് തിരുത്തുവാൻ സർക്കാരിന് കഴിഞ്ഞു. തടസ്സങ്ങൾക്കു മുൻപിൽ വഴങ്ങിക്കൊടുക്കാതെ നാടിന്റെ താല്പര്യം സംരക്ഷിക്കാനാണ് സർക്കാർ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.






