കോഴഞ്ചേരി: ആചാര സംരക്ഷണത്തിനായി നാമജപ പ്രതിഷേധത്തിൽ പങ്കെടുത്ത ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് 114-മത് ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിൻ്റെ നാലാം ദിവസം നടന്ന അയ്യപ്പ ഭക്ത സംഗമത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മകമായ സമീപനത്തിൽ അയ്യപ്പ ഭക്ത സമ്മേളനം പ്രതിഷേധിച്ചു.
സുപ്രിം കോടതിയുടെ പരിഗണനയിലുള്ള റിവ്യൂ ഹർജിയിൽ സർക്കാർ അയ്യപ്പ ഭക്തരോടൊപ്പം നിന്ന് അവരുടെ വിശ്വാസം സംരക്ഷിക്കുന്ന തരത്തിൽ ആവശ്യമായ സത്യവാങ്ങ്മൂലം നൽകണമെന്നും ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ഒത്തുചേർന്ന അയ്യപ്പ ഭക്ത സമ്മേളനം ഐക്യകണ്ഠ്യേന പാസാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അയിരൂർ ഹിന്ദുമത മഹാമണ്ഡലം പ ജനറൽ സെക്രട്ടറി എ ആർ വിക്രമൻപിള്ള പ്രമേയം അവതരിപ്പിച്ചു.
അയ്യപ്പ ഭക്ത സമ്മേളനം പന്തളം രാജ പ്രതിനിധി പുണർതംനാൾ നാരായണ വർമ്മ ഉത്ഘാടനം ചെയ്തു. അയ്യപ്പൻ്റെ ആചാരങ്ങളെ സംരക്ഷിക്കാൻ നാമജപ ഘോഷയാത്ര നടത്തിയ ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഭക്തരാണ് ക്ഷേത്രങ്ങളുടെ കാര്യത്തിൽ അന്തിമമായ തീരുമാനമെടുക്കേണ്ടത്.
ദേവസ്വം ബോർഡിന് ഒരു കാര്യസ്ഥൻ്റ റോൾ മാത്രമാണുള്ളത്. 41 നാൾ വ്രതം നോക്കി അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഭക്തർക്ക് ഒരു സെക്കൻ്റ് പോലും ദർശനം ലഭിക്കുന്നില്ല എന്ന് പരാതിയുണ്ട്. ശബരിമല ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയല്ല. വെർച്ച്വൽ ക്യൂ പോലുള്ള നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന കാലത്ത് ദിവസേന ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ ദർശനം നടത്തിയിരുന്നു എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വെർച്ച്വൽ ക്യൂ നിയന്ത്രണം വഴി ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം കുറക്കാൻ ഗൂഡ ശ്രമം നടക്കുന്നതായി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച അഖില ഭാരത അയ്യപ്പ സേവാസംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് വി കെ രാജഗോപാൽ അരാപിച്ചു. വെർച്ച്വൽ ക്യൂവിൽ ക്രിത്രിമമായി ആരുടെ ഒക്കെയോ പേരുകൾ ബുക്ക് ചെയ്യപ്പെടുമ്പോൾ യഥാർത്ഥ ഭക്തർക്ക് പലപ്പോഴും വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യാൻ കഴിയില്ല.
സ്പോട് ബുക്കിങ്ങും ഇപ്പോൾ കേവലം 5000 ആയി പരിമിതപ്പെടുത്തി. ശബരിമലയിൽ സേവനം നടത്താൻ തയ്യാറുള്ള അയ്യപ്പസേവാ സംഘം ‘ അയ്യപ്പ സേവാ സമാജം തുടങ്ങിയ സംഘടനകൾക്ക് ശബരിമലയിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടുക തന്നെ വേണമെന്നും ക്ഷേത്രത്തിൻ്റെ പാവനതയും പവിത്രതയും കാത്ത് സൂക്ഷിക്കണമെന്നും പത്തനംതിട്ട ഋഷി ജ്ഞാന സാധനാലയത്തിലെ ദേവി ജ്ഞാനാഭനിഷ്ഠ ഗിരി മാതാജി അഭിപ്രായപ്പെട്ടു.
ഈശ്വരനെ അറിയാൻ ഹൈന്ദവ മതത്തിൽ പല വഴികൾ ഉണ്ട്. അതാണ് ഹൈന്ദവ മതത്തിൻ്റെ സൗന്ദര്യമെന്ന് പ്രശസ്ത ചരിത്രകാരൻ ഡോ. എം ജി ശശിഭൂഷൺ അഭിപ്രായപ്പെട്ടു. അയ്യപ്പ ഭക്ത സമ്മേളനത്തിൽ ശബരിമല അയ്യപ്പൻ കെട്ടുകഥകളിൽ നിന്ന് സത്യത്തിലെക്ക് ഒരു ചരിത്രപരമായ പുന: പരിശോധന. എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ വി ബാബൂ, ഹിന്ദു മത മഹാമണ്ഡലം ജനറൽ കമ്മറ്റി അംഗം പി ആർ ഷാജി, റ്റി പി ഹരിദാസൻ നായർ എന്നിവർ പ്രസംഗിച്ചു.






