ന്യൂഡൽഹി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ ആക്രമണത്തിൽ ദുബായില്‍ ഒരാൾ മരിച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്കകം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ ആക്രമണം നടന്നത്. അബുദാബിയിലെ യുഎസ് വ്യോമത്താവളത്തില്‍ ഇറാന്‍ ഡ്രോണുകള്‍ പതിച്ചു.
ഇറാനില്‍ നിന്നുള്ള ആക്രമണം തടയുന്ന ശ്രമത്തില്‍, കത്തിയമര്‍ന്ന അവശിഷ്ടം വാഹനത്തില്‍ പതിച്ച് അല്‍ ബര്‍ഷയില്‍ ഏഷ്യന്‍ വംശജനായ ഡ്രൈവറാണ് മരിച്ചത്. ദുബായ് വിമാനത്താവളത്തിന്റെ ഇന്ധനടാങ്കിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും തുടര്‍ച്ചയായ ആക്രമണമുണ്ടായി.
ബഹ്റൈനിലും വിവിധ ഇടങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. യുഎസ് ബേസിലാണ് ഇറാന്‍ ആക്രമണം നടത്തിയത്. ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ വീടിനും കെട്ടിടത്തിനും കേടുപാടുണ്ടായെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇറാഖിലെ ബാഗ്ദാദിലെ യുഎസ് എംബസിക്കുനേരെയും ഇറാന്റെ റോക്കറ്റാക്രമണം ഉണ്ടായി. ഇറാഖ് തലസ്ഥാനത്ത് ഉടനീളം വലിയ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതിനു ശേഷമാണ് എംബസിക്ക് നേരെ ആക്രമണമുണ്ടായത്.






