കോട്ടയം: മള്ളിയൂർ ഗണേശ പുരസ്കാരം പ്രശസ്ത നാഗസ്വര വിദ്വാൻ തിരുവിഴാ ജയശങ്കറിന് സമ്മാനിക്കും. ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജയന്തി ദിനമായ ഫെബ്രുവരി രണ്ടിന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും ദിവാകരൻ നമ്പൂതിരിയും അറിയിച്ചു.
ഏഴുപതിറ്റാണ്ടിലേറെയായി ദക്ഷിണേന്ത്യന്‍ സംഗീതശാഖക്ക് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് തിരുവിഴ. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലക്കടുത്ത തിരുവിഴയില്‍ നാഗസ്വര വിദ്വാനായിരുന്ന തിരുവിഴ രാഘവപ്പണിക്കരുടേയും കമലമ്മയുടേയും മകനായാണ് ജയശങ്കറിന്റെ ജനനം.
കുട്ടിക്കാലം മുതല്‍ സംഗീതത്തിലും ചിത്രരചനയിലും ഏറെ തല്‍പ്പരനായിരുന്നു. മുത്തശ്ശനായ തിരുവിഴ ശങ്കുപ്പണിക്കര്‍, പിതാവ് രാഘവപ്പണിക്കര്‍ എന്നിവരില്‍ നിന്നാണ് നാദസ്വരത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. 1956 ല്‍ കായംകുളം പത്തിയൂര്‍ ദേവീക്ഷേത്രസന്നിധിയില്‍ പതിനാറാമത്തെ വയസ്സിലായിരുന്നു അരങ്ങേററം.






