പന്തളം: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി പന്തളത്ത് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. മണ്ഡലകാലം ആരംഭിക്കുന്ന വൃശ്ചികം ഒന്ന് മുതൽ സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണം ദർശനത്തിന് സൗകര്യമൊരുക്കും. ജനുവരി 12 ന് ഉച്ചയോടെ തിരുവാഭരണഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെടും. ജില്ലാ ഭരണകൂടത്തിൻ്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെയും, പന്തളം നഗരസഭ, പന്തളം കൊട്ടാരം, ക്ഷേത്രോപദേശക സമിതി, വിവിധ സന്നദ്ധ സംഘടകൾ എന്നിവയുടെ നേത്യത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
പന്തളത്ത് എത്തുന്ന അയ്യപ്പഭക്തർക്ക് ക്ഷേത്രദർശനം നടത്തുന്നതിനും വിരിവയ്ക്കുന്നതിനും ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് ബിനു പറഞ്ഞു.
ശബരിമലയിൽ മണ്ഡലപൂജ ആരംഭിക്കുന്ന ഈ മാസം 16 മുതൽ മണ്ഡലപൂജ പൂർത്തിയാക്കി നട അടക്കുന്ന ഡിസംബർമാസം 26 വരെയും, മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്ന ഡിസംബർ 31 മുതൽ ജനുവരി 11 വരെയും സ്രാമ്പിക്കൽ കൊട്ടാരത്തിലെ സ്ട്രോങ് റൂമിൽ തിരുവാഭണങ്ങൾ ദർശിക്കാൻ ഭക്തർക്ക് സൗകര്യമൊരുക്കുമെന്ന് ആചാര സംരക്ഷണ സമിതി കൺവീനർ പ്രിഥ്വി പാൽ അറിയിച്ചു.
പുലർച്ചെ 5.30 മുതൽ രാത്രി 8 വരെയുള്ള സമയത്താണ് തിരുവാഭരണ ദർശനത്തിന് ഭക്തർക്ക് അനുമതിയുള്ളത്. ജനുവരി 12 ന് ഉച്ചയോടെ തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെടും. അന്നേ ദിവസം പുലർച്ചെ 4 മുതൽ 11 വരെ തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്രത്തിൽ ഭക്തർക്കായി തുറന്നു വയ്ക്കും.