ശബരിമല : അയ്യപ്പ സന്നിധിയിൽ നാദോപാസനയർപ്പിക്കാൻ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും സംഘവും സന്നിധാനത്തെത്തി. ചൊവ്വാഴ്ച രാത്രി മല കയറിയെത്തിയ സംഘം ബുധനാഴ്ച രാവിലെ എട്ടരയോടെ അയ്യപ്പ സന്നിധിയിൽ നാദ വിസ്മയം തീർത്തത്. മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും മക്കളായ ശ്രീകാന്ത്, ശ്രീരാജ് എന്നിവരുമാണ് തായമ്പക നയിച്ചത്.
കലാമണ്ഡലം ഉണ്ണികൃഷ്ണനും വെള്ളിനേഴി ആനന്ദും ഇടം തലയിലും വെള്ളിനേഴി രാംകുമാർ, കീനൂർ സുബീഷ്, തൃശൂർ ശബരി, ഇരിങ്ങാലക്കുട ഹരി എന്നിവർ വലം തലയിലും മട്ടന്നൂരിനെ അനുഗമിച്ചു. മട്ടന്നൂർ അജിത്ത് മാരാർ, വെള്ളിനേഴി വിജയൻ, കല്ലുവഴി ശ്രീജിത്, പുറ്റേക്കാട് മേഘനാദൻ, തൃക്കടീരി ശങ്കരൻകുട്ടി, മട്ടന്നൂർ ശ്രീശങ്കർ മാരാർ എന്നിവർ ചേർന്ന് താളമൊരുക്കി.
എഡിജിപി എസ് ശ്രീജിത്, ദേവസ്വം ബോർഡ് അംഗം അഡ്വ. എ.അജികുമാർ എന്നിവർ ചേർന്ന് മട്ടന്നൂരിനെ സ്വീകരിച്ചു. തായമ്പകയ്ക്കുശേഷം അയ്യപ്പനെ ദർശിച്ചാണ് സംഘം മടങ്ങിയത്.