തിരുവനന്തപുരം : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശ്വാസം പകരുന്നതിൽ മാധ്യമങ്ങൾക്ക് പ്രധാന പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച മാധ്യമ മേധാവികളുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംഘർഷവുമായി ബന്ധപ്പെട്ട ഓരോ വാർത്തയും വളരെ ഗൗരവത്തിലും അവധാനതയിലും കൊടുക്കേണ്ടതാണ്.വസ്തുതകൾ ചോർന്നു പോകാതെ ഔദ്യോഗിക സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാകണം ഇത്തരം വാർത്തകൾ നൽകേണ്ടത്. വാർത്തകളുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസികൾ, ബന്ധപ്പെട്ട രാജ്യങ്ങളുടെ ഔദ്യോഗിക അറിയിപ്പുകൾ തുടങ്ങിയ വിശ്വസനീയമായ ഉറവിടങ്ങളെ അടിസ്ഥാനമാക്കി മാത്രമേ വാർത്തകൾ നൽകാവൂ.
എല്ലാ ഗൾഫ് രാജ്യങ്ങളും ഒരേ വിധത്തിൽ അപകടത്തിലാണ് എന്ന പൊതുവായ പ്രതീതി സൃഷ്ടിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടാകരുത്. വിഷയത്തെക്കുറിച്ചുള്ള വിദഗ്ധരുടെയും നയതന്ത്ര മേഖലയിൽ പരിചയമുള്ളവരുടെയും വിലയിരുത്തലുകൾ ഉൾപ്പെടുത്തി സമതുലിതമായ ചർച്ചകൾ നടത്തുന്നതും ആവശ്യമാണ്.അതോടൊപ്പം അതിരൂക്ഷവും ഭീതിയുണർത്തുന്നതുമായ അവതരണം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.






