ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രമാണെന്ന് പ്രതിരോധ സേന. 9 ഭീകര കേന്ദ്രങ്ങളിലായി 100ലധികം ഭീകരരെ വധിച്ചു. പുൽവാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇല്ലാതാക്കാനായി. ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് പ്രതിരോധ സേന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നൽകിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം ആരംഭിച്ചത്. പാക്കിസ്ഥാനിൽ കൃത്യമായ ബോംബിങ്ങിലൂടെ തകർത്ത കെട്ടിടങ്ങളുടെ ചിത്രങ്ങൾ സൈന്യം പുറത്തുവിട്ടു. .പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളും റഡാർ സ്റ്റേഷനുകളും തകർത്തു.ബാവൽ പൂർ ട്രെയിനിങ് ക്യാമ്പ് ഇരു നില കെട്ടിടം പൂർണമായി തകർന്നു.
പാക്കിസ്ഥാൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ഫോണിൽ വിളിച്ചതിനെ തുടർന്നാണ് വെടിനിർത്തലിന് ധാരണയായതെന്ന് എയർ മാർഷൽ എ.കെ.ഭാരതി പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് വെളിപ്പെടുത്താനാകില്ല. ശത്രുവിന് കനത്ത തിരിച്ചടി നൽകി. ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവുകളും വ്യോമസേന പുറത്തുവിട്ടു.