കോട്ടയം : സമൂഹത്തിലും യുവാക്കളിലും വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ യാത്രയുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം. ജൂലൈ 4ന് കാസർഗോഡ് നിന്നാരംഭിക്കുന്ന സന്ദേശയാത്ര 12ന് തിരുവനന്തപുരത്ത് സമാപിക്കും. ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളുടെ കേന്ദ്രതല ഉദ്ഘാടനം സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു. സഭയുടെ ലഹരിവിരുദ്ധ സന്ദേശം യുവാക്കൾ ഏറ്റെടുത്തത് അഭിനന്ദനാർഹമാണെന്ന് പരിശുദ്ധ കാതോലിക്കാബാവാ പറഞ്ഞു.
ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സംഘടിപ്പിച്ച ഡ്രക്സിറ്റ് ഉച്ചകോടിയിൽ യുവജനപ്രസ്ഥാനം ലഹരിവിരുദ്ധ സന്ദേശയാത്ര പ്രഖ്യാപിച്ചത്. വിവിധ ഭദ്രാസനങ്ങളുടെയും യൂണിറ്റുകളുടെയും നേതൃത്വത്തിൽ ഇടവക തലത്തിലും, പൊതുസമൂഹത്തിന് വേണ്ടിയും വ്യാപക ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
സംവിധായകൻ ബ്ലെസി, വിഴിഞ്ഞം പോർട്ട് എം.ഡി ഡോ ദിവ്യ എസ് അയ്യർ, എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത,വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.