പത്തനംതിട്ട : ചന്ദനപ്പള്ളിയിൽ വയോധികയുടെ കഴുത്തിൽ കിടന്ന സ്വർണമാല കവർന്ന കേസിലെ പ്രതിയെ കൊടുമൺ പൊലീസ് പിടികൂടി. ചന്ദനപ്പള്ളി സ്വദേശിനി 84 വയസുള്ള മറിയാമ്മ സേവ്യറുടെ സ്വർണമാല തലയിൽ തുണിയിട്ട് മൂടിയ ശേഷം അപഹരിച്ചതിന് ഇടത്തിട്ട സ്വദേശിനി ഉഷയെ ആണ് പൊലീസ് സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പിടികൂടിയത്.
ഇന്ന് രാവിലെ ആണ് മോഷണം നടന്നത്. ഉഷ മറിയാമ്മ സേവ്യറുടെ വീട്ടിൽ നേരത്തെ വീട്ടുജോലി ചെയ്ത ആളായിരുന്നു. ഇന്ന് രാവിലെ ഉഷ വന്ന് വാതിലിൽ മുട്ടിയപ്പോൾ പരിചയമുള്ളതിനാലാണ് വാതിൽ തുറന്നത്.
അകത്തു കയറിയ ഉഷ ഉടൻ തന്നെ തുണി ഉപയോഗിച്ച് മറിയാമ്മയുടെ തല മൂടിയ ശേഷം മാല വലിച്ചു പൊട്ടിച്ച് എടുക്കുക ആയിരുന്നു. ഉടൻ തന്നെ ഓടി രക്ഷപ്പെടുകയും ചെയ്തു.മറിയാമ്മ പൊലീസ് സ്റ്റേഷനിൽ ബന്ധു മുഖേന ബന്ധപ്പെട്ട് വിവരമറിയിച്ചു.പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ ഇടത്തിട്ടയിൽ നിന്ന് ഉഷ പിടിയിലായി.സ്വർണമാലയും കണ്ടെടുത്തു.