ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ്‌ക്ക് നിയമക്കുരുക്ക്. പെരുമാറ്റ ചട്ടലംഘനം ആരോപിച്ച് ചെന്നൈയിലെ പെരവല്ലൂർ പോലീസ് വിജയ്‌ക്കെതിരെ കേസെടുത്തു. പെരവല്ലൂരിൽ നടന്ന പൊതുപരിപാടിയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു എന്നാണ് പരാതി.
പൊതുസമ്മേളനത്തിൽ അനുമതി ഇല്ലാതെ 30 ലേറെ ലൗഡ് സ്പീക്കറുകൾ ഉപയോഗിച്ചു, പൊതുയോഗങ്ങൾ കാരണം യാത്രാ തടസമുണ്ടാക്കി, ആംബുലൻസ് വഴികൾ തടഞ്ഞു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പ്രചാരണ വേളയിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ആരോപിച്ച്, ഫ്‌ലയിംഗ് സ്‌ക്വാഡ് ഓഫീസർ പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പെരവല്ലൂർ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം വിജയ്‌ക്കെതിരെ കേസെടുത്തത്. ഒരു ആംബുലൻസ് റൂട്ട് തടഞ്ഞുവെന്നതാണ് വിജയുടെ പ്രചാരണ പരിപാടിക്കെതിരായ ഗുരുതര ആരോപണം. റാലിക്കെത്തിയ 5000-ത്തിലധികം വരുന്ന ജനക്കൂട്ടം ഗതാഗതക്കുരുക്കിന് കാരണമാവുകയും അടിയന്തര വാഹനങ്ങളെ ബാധിക്കുകയും ചെയ്‌തിരുന്നു. വിജയ് പങ്കെടുത്ത പരിപാടിക്ക് ശരിയായ അനുമതിയും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചിരുന്നോ എന്ന് അധികാരികൾ പരിശോധിക്കുന്നുണ്ട്.






