കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ 283.60 കോടി രൂപയുടെ പദ്ധതികൾ നാളെ (16) വൈകിട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.
കിഫ്ബി വഴി 257 കോടി രൂപ ചെലവഴിച്ച് 33,642 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ സജ്ജമാക്കിയ സർജിക്കൽ ബ്ലോക്കാണ് ഉദ്ഘാടനം ചെയ്യുന്ന പ്രധാന പദ്ധതികളിൽ ഒന്ന്. 526 കിടക്കകൾ, 44 ഐസിയു കിടക്കകൾ, 14 മോഡുലാർ ഓപ്പറേഷൻ തീയറ്റർ, 256 സ്ലൈസ് സിടി സ്‌കാൻ, 3 ടെസ്ല എംആർഐ, ആധുനിക ഡിജിറ്റൽ റേഡിയോഗ്രാഫി മെഷീൻ, ഫ്ളൂറോസ്‌കോപ്പി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
അത്യാഹിത വിഭാഗത്തിന് പ്രത്യേകമായി 1.23 കോടി രൂപ ചെലവിൽ നിർമിച്ച മെയിൻ ഗേറ്റ്, ഇലക്ട്രോ ഫിസിയോളജി, മൾട്ടി ഇമേജിംഗ് ഡിസ്പ്ലേ സൗകര്യങ്ങൾ ഉൾപ്പെട്ട 7.88 കോടിയുടെ കാത്ത് ലാബ്, 4.28 കോടി രൂപ വിനിയോഗിച്ച് കാൻസർ ബ്ലോക്കിൽ സജ്ജമാക്കിയ 32 സ്ലൈസ് സിടി സ്‌കാൻ, 64.57 ലക്ഷം രൂപ മുടക്കി നിർമിച്ച സ്കിൻ ബാങ്ക്, 6 കോടി രൂപ ചിലവഴിച്ച് നിർമിച്ച പാരാ മെഡിക്കൽ ഹോസ്റ്റൽ, 1.25 കോടി രൂപ ചെലവിൽ നവീകരിച്ച ഒ.പി., 1.20 കോടി രൂപയിൽ ഗൈനക്കോളജി വിഭാഗത്തിൽ ഒരുക്കിയ ന്യൂബോൺ കെയർ യൂണിറ്റ്, 64.2 ലക്ഷം രൂപയുടെ കോമ്പ്രിഹെൻസീവ് ലാക്ടേഷൻ മാനേജ്മെന്റ് സെന്റർ, 60 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച ക്രഷ്, കാർഡിയാക് റീഹാബിലിറ്റേഷൻ യൂണിറ്റ് (44 ലക്ഷം), എക്കോ മെഷീൻ – കാർഡിയോളജി വിഭാഗം (37 ലക്ഷം), സിആം മെഷീൻ – യൂറോളജി വിഭാഗം (27 ലക്ഷം), വെന്റിലേറ്റർ (83.42 ലക്ഷം) എന്നിവയാണ് മറ്റ് പദ്ധതികൾ. ഇതോടൊപ്പം 74 ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കുന്ന പുതിയ ടോയ്ലറ്റ് – എബിസി ബ്ലോക്കിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിക്കും.
സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ, ഫ്രാൻസിസ് ജോർജ് എം.പി, ജോസ് കെ മാണി എംപി എന്നിവർ പങ്കെടുക്കും.






