കോട്ടയം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിലേയുള്ള മുഖ്യമന്ത്രിയുടെ പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ബ്രാഹ്മിൻ ഫെഡറേഷൻ. കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സംഘടന രക്ഷാധികാരി കെ.കെ.ജി. നമ്പൂതിരി ഈ ആവശ്യം ഉന്നയിച്ചത്.
അദ്ദേഹത്തിനെതിനെ തെളിവുകൾ ഇല്ല എന്നു കോടതി കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ശബരിമല സ്വർണ്ണക്കൊള്ളയുടെ കാരണഭൂതർ സർക്കാരും പാർട്ടിയുമാണെന്ന് എ ഐ ബി എഫ് ആരോപിച്ചു. സുത്രധാരൻ മുൻ ദേവസ്വം മന്ത്രിയും ബോർഡ് അംഗങ്ങളുമാണ്. ഭരണാധികാരം ഉപയോഗപ്പെടുത്തി നടപ്പിലാക്കിയ ഈ കൊള്ളയിൽ തന്ത്രിക്ക് ഒരു പങ്കുമില്ല. കട്ടിള പാളി വിറ്റുകിട്ടിയ പണം പാർട്ടിയുടെ അക്കൗണ്ടിൽ വന്നിട്ടുള്ള പാർട്ടിയുടെ അക്കൗണ്ടും ഫണ്ടും ഇഡി പരിശോധിച്ചാൽ ഇതു വ്യക്തമാകും.
ഒരു രാത്രിയിൽ കുറെ പോലീസുകാർ തന്ത്രിയുടെ ഗൃഹത്തിൽ അതിക്രമിച്ചു കടന്ന് അത്യാവശ്യമായി ചില കടലാസ്സുകൾ ഒപ്പിടാനുണ്ടെന്ന് പറഞ്ഞ് തിരുവനന്തപുരത്തിനു കൊണ്ടുപോയി അവകാശമായി ലഭിച്ച വാജി വാഹനം ബലമായി പിടിച്ചെടുത്തു. അറസ്റ്റു ചെയ്‌ത് റിമാൻഡിലായ അദ്ദേഹത്തെ ജയിലിലടച്ചു ക്രൂരമായി പീഡിപ്പിച്ചു. കസ്റ്റഡിയിലെടുത്ത തന്ത്രിയോട് ആഭാസകരമായ ചോദ്യങ്ങൾ ചോദിച്ചു. തന്ത്രിയെ ശാരീരികമായും മാനസികമായും തളർത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി സെക്രട്ടറിയേറ്റിൽ നിന്നും അറിയാൻ കഴിഞ്ഞു.
തന്ത്രിയ്‌ക്കെതിരെ തെളിവിൻ്റെ ഒരു കണികപോലുമില്ലെന്ന് ബഹുമാനപ്പെട്ട കോടതി കണ്ടെത്തിയ സാഹചര്യത്തിൽ തന്ത്രിയെ എത്രയും വേഗം പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കി അന്വേഷണം ശരിയായ ദിശയിൽ നടത്തി യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും കെ.കെ.ജി. നമ്പൂതിരി പറഞ്ഞു.






