കോട്ടയം: സഭാധ്യക്ഷപദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യ മൂറോൻ കൂദാശ നിർവഹിച്ച പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് ആശംസകൾ നേർന്ന് വിവിധ ഓർത്തഡോക്സ് സഭകൾ. ഓറിയന്റൽ ഓർത്തഡോക്സ് കുടുംബത്തിലെ അംഗങ്ങളായ എത്യോപ്യൻ, എറിത്രിയൻ സഭകളുടെ പ്രതിനിധികൾ ഉപഹാരം സമർപ്പിച്ചു.
എത്യോപ്യൻ ഓർത്തഡോക്സ് സഭാതലൻ ആബൂനെ മത്ഥ്യാസ് ഒന്നാമനെ പ്രതിനിധീകരിച്ച് ആർച്ച് ബിഷപ്പ് മൽക്കിസദേക്ക് വി.മൂറോൻ കൂദാശയിൽ സംബന്ധിച്ചു. എറിത്രിയൻ സഭയുടെ ആർച്ച് ബിഷപ്പുമാരായ ലൂക്ക്, മക്കാറിയോസ്, സേവേറിയോസ്, ഫാ.ബർക്കത് കിദാനെ എന്നിവർ ആശംസകൾ നേർന്നു.
റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ കിറിൽ പാത്രിയർക്കീസിന് വേണ്ടി സഭയുടെ എക്യൂമെനിക്കൽ ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ ദൈവമാതാവിന്റെ ഐക്കൺ ആലേഖനം ചെയ്ത മാല പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സമ്മാനിച്ചു. റഷ്യൻസഭയുടെ എക്യൂമെനിക്കൽ വിഭാഗം പ്രസിഡന്റ് മെത്രാപ്പോലീത്താ ആന്റണി, സെക്രട്ടറി ഫാ സ്റ്റെഫാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദേവലോകത്ത് എത്തിയത്.
വിവിധ ഓറിയന്റൽ ഓർത്തഡോക്സ് സഭകളും, റഷ്യൻ ഓർത്തഡോക്സ് സഭയും മലങ്കരസഭയോടും സഭാധ്യക്ഷനോടും കാട്ടിയ പ്രാർത്ഥനാപൂർണമായ സ്നേഹത്തിന് ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്താ നന്ദി രേഖപ്പെടുത്തി.






