ന്യൂഡൽഹി : രാജ്യത്തെ തെരുവ് നായ ശല്യത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതു സ്ഥലങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി.എല്ലാ സംസ്ഥാന സർക്കാരുകളും ഇതു സംബന്ധിച്ച നടപടി സ്വീകരിക്കണമെന്നും എടുത്ത നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറിമാർ കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
തെരുവുനായ്ക്കളും കന്നുകാലികളും അടക്കമുള്ള മൃഗങ്ങളെ കണ്ടെത്താൻ പട്രോളിങ് സംഘത്തെ നിയോഗിക്കണം.ഇവയെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം .സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, സ്പോർട്സ് കോംപ്ലക്സുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്ന് നായ്ക്കളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നായ്ക്കൾ കയറാതിരിക്കാൻ നടപടികൾ ഉണ്ടാകണം. ഇക്കാര്യത്തിൽ ദിവസേനയുള്ള പരിശോധന നടത്തണം. ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയിൽ എട്ട് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു






