കൊല്ലം : കൊല്ലത്ത് ക്ഷേത്ര ഉത്സവത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പോളിടെക്‌നിക് വിദ്യാർത്ഥി മരിച്ചു.പുത്തൂർ ഐവർകാല ഈസ്റ്റ് സോപാനം വീട്ടിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണനാണ് (19) മരിച്ചത്. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. നാലു പ്രതികൾ ഒളിവിലാണ് .
തിങ്കളാഴ്ച്ച പുലർച്ചെ മരുത്തടി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്‌ക്ക് ഇടയിലാണ് അക്രമികൾ ഹരികൃഷ്ണനെ മർദിച്ചത് .ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനുമായി പ്രതികൾ പ്രശ്നമുണ്ടാക്കിയിരുന്നു. പിന്നീട് പ്രതികൾ സഹോദരങ്ങളെ ക്ഷേത്ര ഓഡിറ്റോറിയത്തിനു സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തടിക്കഷണം കൊണ്ട് തലയ്ക്ക് അടിയേറ്റ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേസിലെ മൂന്നും അഞ്ചും പ്രതികളായ സുനിൽകുമാർ,രതീഷ് എന്നിവരെയാണ് ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളേജിലെ വിദ്യാർഥിയാണ് ഹരികൃഷ്ണൻ






