തിരുവല്ല: സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയിരുന്ന ആൾ തിരുവല്ല പോലീസിന്റെ പിടിയിലായി. തിരുവല്ലം മേനിലം കീഴേപാലറക്കുന്ന് വീട്ടിൽ തിരുവല്ലം ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണൻ (52) ആണ് പിടിയിലായത്.
തിരുവല്ല കിഴക്കൻ മുത്തൂർ പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ നിന്നും നാലുലക്ഷത്തോളം രൂപ വിലവരുന്ന ഓട്ടു വിളക്കുകളും, ശീവേലി കുടങ്ങളും അടക്കം കവർന്ന കേസിലാണ് പ്രതി പിടിയിലായത്. ക്ഷേത്രത്തിന് സമീപത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി കഴിഞ്ഞ 21 ദിവസമായി പ്രത്യേക അന്വേഷണം സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
കഴിഞ്ഞ മാസം 17 ന് രാത്രി കാറിൽ എത്തിയ പ്രതി ക്ഷേത്രത്തിന്റെ മുൻവശത്ത് കാർ നിർത്തിയ ശേഷം ക്ഷേത്ര മതിൽ ചാടി കടന്ന് പ്രധാന വാതിലിന്റെ താഴ് അടക്കം തകർത്ത് സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും ക്ഷേത്ര ശ്രീകോവിന് മുമ്പിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ വിളക്കും, ചുറ്റുവിളക്കുകളും അടക്കം കവരുകയായിരുന്നു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
ഡിവൈഎസ്പി എസ്.ആഷാദിന്റെ നിർദ്ദേശപ്രകാരം സിഐ ബി.കെ.സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി അഖിലേഷും, എം.എസ്.മനോജ് കുമാർ, വി.അവിനാഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. നീണ്ട മോഷണ പരമ്പരയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് രണ്ട് ആഡംബര കാറുകൾ പ്രതി സ്വന്തമാക്കിട്ടുള്ളതായി പോലീസ് പറഞ്ഞു. പ്രതിയുടെ വീട്ടിൽ നിന്നും തൊണ്ടിമുതൽ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.